തിരുവനന്തപുരം • ബീമാപള്ളിയില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ബീമാപള്ളി സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടു കൂടിയാണ് പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ഥാടകടൂറിസം വികസനത്തിന്റെ ഭാഗമായി പ്രശസ്തമായ ആരാധനാലയങ്ങളിലെല്ലാം പില്‍ഗ്രിം അമിനിറ്റി സെന്ററുകള്‍ നിര്‍മിക്കുന്ന ഒരു പദ്ധതി ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. വിനോദ സഞ്ചാര വകുപ്പ് ബീമാപള്ളി ജമാഅത്ത് കോമ്പൗണ്ടിൽ ഒരു വിശ്രമ കേന്ദ്രം മുൻപ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും, അത് നിലവിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ല എന്നുള്ള വസ്തുത പരിഗണനയിലെടുത്തു കൊണ്ടാണ് ബീമാപള്ളിയില്‍ പുതിയ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് കോടി ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചു കൊണ്ടാണ് ബീമാപള്ളിയുടെ ശില്പചാരുതയുമായി ഇഴകിനില്‍ക്കുന്ന പുതിയ അമിനിറ്റി സെന്റര്‍ പണിയുന്നത്. രണ്ട് നിലകളിലായി പണികഴിപ്പിക്കുന്ന ഈ അമിനിറ്റി സെന്ററിൽ തീർത്ഥാടകർക്കായുള്ള ഇരിപ്പിടങ്ങൾ, ഡൈനിംഗ് ഹാൾ, ടോയ്ലറ്റ് സൗകര്യങ്ങൾ, ലോബി സൗകര്യങ്ങൾ, താമസത്തിനുള്ള മുറികള്‍, ഡോർമിറ്ററി, മറ്റിതര സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments