Latest NewsIndiaNews

കൊവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു: രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ 100 കിലോമീറ്റര്‍ സൈക്കിളോടിച്ച് യുവാവ്

റാഞ്ചി : കൊവിഡിന്റെ പേരില്‍ ജന്മനാട്ടിലെ ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം. പശ്ചിമബംഗാളിലെ പുരുലിയയില്‍ നിന്ന് റിക്ഷാവലക്കാരനായ ഹരിയാണ് ഭാര്യ ബന്ദിനിയും ഏഴു വയസ്സുള്ള മകളുമായി 100 കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ വരെ സൈക്കിളോടിച്ച് പോയത്.

പുരുലിയയിലെ വിവിധ ആശുപത്രികളില്‍ ഹരി ഭാര്യയുമായി ചികിത്സ തേടിയെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്ത സൈക്കിളിലായിരുന്നു അവരുടെ യാത്ര.അപ്പെന്‍റിക്‌സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ഹരി പറയുന്നു.

കൊവിഡ് പടരുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.  വേദന സഹിക്കാനാവാതെ നിലത്തിരുന്നു കരയുന്ന ഭാര്യയുടെ അവസ്ഥ കണ്ടപ്പോള്‍ ആണ് ജംഷഡ്പൂരിലെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പക്ഷേ കാറ് വിളിച്ച് പോകാന്‍ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് വാടകക്ക് സൈക്കിള്‍ സംഘടിപ്പിച്ച് ഭാര്യയെയും മകളെയുമായി 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കു പോയത്. ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയിലെത്തിയപ്പോള്‍ ഉടന്‍ തന്നെ ബന്ദിനിയുടെ സര്‍ജറി നടത്തി. തങ്ങളുടെ അവസ്ഥ അറിഞ്ഞ ആശുപത്രി അധികൃതര്‍ പൂര്‍ണമായും സൗജന്യമായാണ് ചികില്‍സിച്ചതെന്നും തുടര്‍ന്ന് കഴിക്കാനുള്ള മരുന്നുകളും സൗജന്യമായി നല്‍കിയെന്നും ഹരി പറഞ്ഞു.

ബന്ദിനിയുടെ അവസ്ഥ വളരെ മോശമായിരുന്നു എന്നും എത്രയും പെട്ടെന്ന് സര്‍ജറി നടത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ചികിത്സ കിട്ടാതെയാണ് തന്‍റെ അച്ഛന്‍ മരിച്ചതെന്നും, താന്‍ ആര്‍ക്കും ചികിത്സ നിഷേധിക്കുകയില്ല എന്നത് തന്‍റെ അമ്മയ്ക്ക് അന്ന് നല്‍കിയ വാക്കാണെന്നും ഡോക്ടര്‍ സിംഗ് പറഞ്ഞു. ഒപ്പം ഹരിയുടെ സൈക്കിളിന്റെ വാടക നല്‍കിയതും ഡോക്ടര്‍ എന്‍. സിംഗ് ആണ്.

 

shortlink

Post Your Comments


Back to top button