
അംബാല : കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനത്തില്‍ ജീവന്‍ പൊലിയുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ദിനംപ്രതി വരുന്നത്. കഴിഞ്ഞ ദിവസം ഒൻപതു മാസം ഗർഭിണിയായ യുവതി പഞ്ചാബിലെ യുധിയാനയിൽനിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കുടിയേറ്റത്തൊഴിലാളിയായ ഭർത്താവിനൊപ്പം
കാല്‍നട യാത്ര നടത്തിയിരുന്നു. യുധിയാനയിൽ ഫാക്ടറി തൊഴിലാളിയായ ജതിൻ റാമിന്റെ ഭാര്യയായ ബിന്ദിയയാണ് നൂറിലേറെ കിലോമീറ്റർ നടന്നത്. എന്നാൽ വഴിമധ്യേ യുവതി പ്രസവിക്കുകയും നിമിഷങ്ങള്‍ക്കകം കുഞ്ഞു മരിക്കുകയും ചെയ്തു
ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. തുടർന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചയുടൻ പെൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും പിന്നാലെ കുഞ്ഞു മരിച്ചു. സംസ്കാരം അംബാലയിൽത്തന്നെ നടത്തി.
സ്പെഷൽ ട്രെയിനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് ഭാര്യയുമായി നടക്കാൻ തീരുമാനിച്ചതെന്നും ജോലി നഷ്ടപ്പെട്ടിരുന്നതിനാൽ ആവശ്യത്തിനു ഭക്ഷണം വാങ്ങാൻ പോലും പണമില്ലായിരുന്നു എന്നും ജതിൻ റാം പറഞ്ഞു. തുടർന്ന് അംബാലയിലെ ഒരു സന്നദ്ധ സേവന സംഘടന ഇവരെ സുരക്ഷിതമായി നാട്ടിലെത്താനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments