
ബീജിംഗ്: കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്‍സിലുമാണെന്ന് ചൈനീസ് മാധ്യമം .സിജിടിഎന്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. അതേസമയം ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും വീഡിയോയുടെ അവസാനം പറയുന്നു.
ചൈനയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നതിനു മുന്‍പ് പല രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും മഹാമാരിയെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയോ എന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ 130 ഓളം രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കോവിഡ് മഹാമാരിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടാന്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം നൽകിയിരിക്കുകയാണ് അമേരിക്ക. ചൈനയുടെ കൂടെ നില്‍ക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോവിഡിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വിട്ടില്ലെങ്കില്‍ സംഘടനയ്ക്ക് പണം നല്‍കുന്നത് അമേരിക്ക എന്നെന്നേക്കുമായി നിര്‍ത്തുമെന്നും ട്രംപ് താക്കീതു നല്‍കി.ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക അംഗത്വം പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ചൈനയോട് വിധേയത്വമില്ലെങ്കില്‍ ലോകാരോഗ്യസംഘടന എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ഈ 30 ദിവസമെന്നും, യാതൊരുവിധ നടപടികളും ലോകാരോഗ്യ സംഘടന സ്വീകരിച്ചില്ലെങ്കില്‍ നിശ്ചയമായും മേല്‍പ്പറഞ്ഞ നടപടികള്‍ അമേരിക്ക കൈക്കൊള്ളുമെന്നും ഡൊണാള്‍ഡ് ട്രംപ് ഓര്‍മ്മിപ്പിച്ചു.
Post Your Comments