
തൃശൂര്‍•രാത്രി സമയങ്ങളിൽ ഇന്റർനെറ്റ് കോൾ വിളിച്ച് അസഭ്യം പറയുന്നയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. ഹ്യൂമാനിസ്റ്റിക്‌സ് റൈറ്റ് പ്രൊട്ടക്ഷൻ മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രതിനിധി തൃശൂർ പുതുക്കാട് സ്വദേശി ജോൺസൺ പുല്ലൂത്തിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.
കുവൈറ്റിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി രഞ്ജിത്ത് എന്നയാളാണ് തന്നെ ഫോണിൽ വിളിച്ചിട്ട് അസഭ്യം പറയുന്നതെന്ന് പരാതിയിൽ പറയുന്നു. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ ചാലക്കുടി ഡിവൈഎസ്പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഫോണിലേക്ക് വന്നത് നൈറ്റ് കോളുകളാണെന്ന കാര്യത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയായ രഞ്ജിത്ത് വിദേശത്താണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ രഞ്ജിത്ത് നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ടെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
Post Your Comments