മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക ഇന്നസെന്റ് സംഭാവന നൽകി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി അദ്ദേഹം ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.
എം.പി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും ഇന്നസെന്റിന്റെ സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിൽ ലഭിച്ചു. സി.എം. ഡി.ആർ.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
Post Your Comments