KeralaLatest News

നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പോലീസ്‌റ്റേഷനില്‍ നിന്ന് ഉടുതുണിപോലുമില്ലാതെ പ്രതി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവല്ലം: അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്റെ ഭാര്യയും അമ്മയും ഓടുന്നതും ചിത്രത്തില്‍ കാണാം.

അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് തിരുവല്ലം പാച്ചല്ലൂര്‍ വില്ലംചിറ സ്വദേശി അനീഷ്(25)നെ ഞായറാഴ്ച വൈകിട്ട് തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനു പിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടയിലാണ് സംഭവം അരങ്ങേറിയത്.

എസ്‌ഐ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോയ സമയത്ത് അനീഷ് പാറാവുകാരനെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. പിന്നാലെ ഓടിയെത്തിയ പാറാവുകാരനും ഹെഡ് എസ്സിപിഒയും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ ഓടാതിരിക്കാനാണു കാലില്‍ ചവിട്ടിപ്പിടിച്ചതെന്നാണ് പൊലീസിന്റെ വിചിത്രവാദം. തിരുവല്ലം സ്റ്റുഡിയോ ജംക്ഷനില്‍ റോഡില്‍ വീണു കിടക്കുന്ന അനീഷിന്റെ കാലില്‍ പൊലീസുകാരന്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ സംഭവം വിവാദമായി.

ഓട്ടത്തിനൊടുവില്‍ അനീഷിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. എസ്സിപിഒ സൈമന്‍. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ അനീഷിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉടുമുണ്ടഴിഞ്ഞ അനീഷ് കിട്ടിയ തക്കത്തിന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

shortlink

Post Your Comments


Back to top button