Latest NewsIndia

അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടം ഗുജറാത്തിൽ കണ്ടെത്തി

ഇരുനൂറ്റിയൻപതിലധികം ശവകുടീരങ്ങൾ ഉള്ളതിൽ ഇരുപത്തിയാറോളം എണ്ണമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.

ഗാന്ധിനഗർ : ഗുജറാത്തിലെ കച്ചിൽ ഹാരപ്പൻ സംസ്കാര കാലത്തെ ശവകുടീരം കണ്ടെത്തി. ആർക്കിയോളജിക്കൽ വകുപ്പ് ധോലവിരയിൽ നടത്തിയ ഉദ്ഘനനത്തിലാണ് ഇരുനൂറ്റിയൻപതോളം ശവകുടീരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസത്തെ ഖനനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾ കിട്ടിയത്. മുന്നൂറു ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ശശ്മാനം. ഇരുനൂറ്റിയൻപതിലധികം ശവകുടീരങ്ങൾ ഉള്ളതിൽ ഇരുപത്തിയാറോളം എണ്ണമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.

വലിയൊരു സമൂഹത്തിന്റെ താമസകേന്ദ്രമായിരുന്നു ഇതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.കച്ച് സർവകലാശാലയും കേരള സർവകലാശാലയും സംയുക്തമായി നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. തല കിഴക്കോട്ട് വച്ചാണ് മൃതദേഹങ്ങൾ അടക്കിയിരിക്കുന്നത്. ഏറ്റവും വലിയ ശവകുടീരത്തിന് 6.9 മീറ്റർ നീളവും ചെറുതിന് 1.2 മീറ്റർ നീളവുമുണ്ട്. ആറടി നീളമുള്ള ഒരു മനുഷ്യന്റെ പൂർണ അസ്ഥികൂടവും കണ്ടെത്തി. ഇതിന് അയ്യായിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.മനുഷ്യാവശിഷ്ടങ്ങൾക്കൊപ്പം മൃഗങ്ങളുടെ അവശിഷ്ടങ്ങളും പണി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ശിലായുധങ്ങളും ശില കൊണ്ടുള്ള ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇതും സമഗ്രമായി പഠിക്കേണ്ടതുണ്ട്.കുട്ടികളുടെ ശവകുടീരങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമചതുരാകൃതിയിലുള്ള ശ്മശാനം ഗുജറാത്തിൽ കണ്ടെത്തുന്നത് ആദ്യമായാണ്. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ കൃത്യമായ പ്രായവും പഴക്കവും ലിംഗവും കണക്കാക്കുന്നതിന് കേരള സർവകലാശാലയിലേക്ക് അയച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button