KeralaLatest News

കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ കൂട്ടത്തിലുള്ളവരെ അനുവദിക്കരുതെന്ന് ദേവസ്വം ജീവനക്കാരോട് മന്ത്രി

തിരുവനന്തപുരം: കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ കൂട്ടത്തിലുള്ളവരെ അനുവദിക്കരുതെന്ന് ദേവസ്വം ജീവനക്കാരോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തെ കുറിച്ച് ദേവസ്വം ആസ്ഥാനത്ത് ജീവനക്കാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉണ്ണുന്ന ചട്ടിയില്‍ മണ്ണുവാരിയിടുന്നവരെ കൈകാര്യം ചെയ്യണമെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വംബോര്‍ഡില്‍ 60 ശതമാനം ജീവനക്കാരും ക്രിസ്ത്യാനികളാണെന്ന് സംഘപരിവാര്‍ വനിതാ നേതാവ് പ്രസംഗിച്ചു നടക്കുന്നുണ്ട്.

ബോര്‍ഡില്‍ ഒരു അഹിന്ദുവിനെപ്പോലും നിയമിക്കാന്‍ പറ്റില്ലെന്നിരിക്കേയാണ് ഇത്തരത്തിലുള്ള വിഷംചീറ്റലെന്നും മന്ത്രി പറഞ്ഞു.
കാണിക്കയിടരുതെന്ന് കാലടി ചെറുപഴനി ക്ഷേത്രത്തില്‍ ബോര്‍ഡ് വെച്ചു. അവിടെ ചില കൊഞ്ഞാണന്മാര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ പേടിച്ചിട്ടുണ്ടാകും. താന്‍ ഇടപെടുന്നത് വരെ ബോര്‍ഡ് അവിടുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തിന് കൂട്ടുനില്‍ക്കുന്ന ജീവനക്കാരുമുണ്ട്. ഇവര്‍ ആഹാരത്തിലേക്കാണ് മണ്ണിടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ടത്തേപ്പോലെ മൂന്ന് പടച്ചോറും പത്തുരൂപയുമല്ല, പുത്തന്‍ നോട്ടാണ് ജീവനക്കാര്‍ക്ക് കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button