Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കൊച്ചു മകനെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്താനൊരുങ്ങി സാം എബ്രഹാമിന്റെ പിതാവ്

കോട്ടയം : തന്റെ മകന്റെ കൊലയാളികളുടെ കുടുംബത്തിൽ കൊച്ചുമകൻ വളരുന്നത് നല്ലകാര്യമല്ലെന്നു മെൽബണിൽ കൊല്ലപ്പെട്ട സാം എബ്രഹാമിന്റെ പിതാവ്.അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നില്‍ക്കും? പത്തുവയസ്സാകാന്‍ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളില്‍ പക വളരില്ലേ.. അതു തിരിച്ചറിയുമ്ബോള്‍ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?’-സാമുവൽ എബ്രഹാം ചോദിക്കുന്നു.

കുട്ടിയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവല്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫിസുമായി സുഹൃത്ത് തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും പരമാവധി ശ്രമിക്കുന്നുണ്ടെന്നു സാമുവല്‍ ഏബ്രഹാം പറഞ്ഞു. സാം വധക്കേസില്‍ പ്രതിയായ സോഫിയയുടെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം മെല്‍ബണിലാണ് ഇപ്പോള്‍ കുട്ടി. ഈ ആശങ്കയില്‍ കാര്യമുണ്ട് താനും. അതുകൊണ്ടാണ് നിയമപോരാട്ടത്തിലൂടെ കുട്ടിയെ വീണ്ടെടുക്കാന്‍ നീക്കം.

read also:സാം എബ്രഹാമിന്റെ മരണം കൊലപാതകം ആണോ എന്ന് സംശയിക്കാന്‍ ആദ്യത്തെ തെളിവ് ഇതായിരുന്നു

‘വീടിനടുത്തെ പള്ളിയില്‍ വച്ചാണ് സോഫിയയും സാമും പ്രേമത്തിലാവുന്നത്. രണ്ടുപേരും പള്ളിയിലെ ഗായകസംഘത്തില്‍ അംഗങ്ങളായിരുന്നു. പ്രേമം കല്യാണത്തിലെത്തി. എന്നാല്‍ അവള്‍ മറ്റൊരാളെയും പ്രേമിക്കുന്നുണ്ടെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല’-സാമുവല്‍ തുടര്‍ന്നു. കുടുംബജീവിതത്തില്‍ സാമും സോഫിയയും തമ്മില്‍ പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. സാമിന് സോഫിയയെ ജീവനായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസംമുന്‍പും വിളിച്ചിരുന്നു.

സോഫിയയ്ക്ക് ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് സംസാരിക്കാമെന്നാണ് അവള്‍ പറഞ്ഞത്-ലീലാമ്മ ഓര്‍ത്തു. 34-കാരിയായ സോഫിയയ്ക്ക് 22 വര്‍ഷവും 36-കാരനായ അരുണ്‍ കമലാസനന് 27 വര്‍ഷവും തടവാണ് വിക്ടോറിയന്‍ സുപ്രീംകോടതി വിധിച്ചത്. കൊച്ചുമകനുമായി ആഗ്രഹിക്കുന്നതുപോലെ സംസാരിക്കാന്‍ സാധിക്കാത്തതിലാണു സാമുവലിന് ഏറെ വിഷമം. ‘മാസത്തിലൊരിക്കലാണു വിഡിയോ കോള്‍ ചെയ്യുക. പക്ഷേ, അവന് അധികമൊന്നും എന്നോടു സംസാരിക്കാന്‍ കഴിയാറില്ല. സോഫിയയുടെ കുടുംബാംഗങ്ങള്‍ അവന്റെ ചുറ്റിലുമുണ്ടാകും.

സുഖമാണോ എന്നു ചോദിക്കുമ്പോള്‍ അതെയെന്ന് അവന്‍ പറയും. അതെത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. സോഫിയയുടെ സഹോദരിയോട് ഞാന്‍ സംസാരിക്കാറില്ല. സംസാരിക്കണമെന്നു തോന്നിയിട്ടേയില്ല. കുഞ്ഞിന്റെ കാര്യങ്ങളെക്കുറിച്ച്‌ അറിയാന്‍ അവരുടെ ഭര്‍ത്താവിനോടു സംസാരിച്ചിട്ടുണ്ട്. എന്റെ മകന്റെ മരണത്തെക്കുറിച്ച്‌ ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. അവര്‍ക്ക് എല്ലാം അറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം.

സാമുവൽ മകന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഓർത്തെടുക്കുകയാണ്. അരുണ്‍ ഓസ്‌ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്‌ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനില്‍ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനില്‍ ഒപ്പം നിര്‍ത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവള്‍ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്‌ട്രേലിയയിലേക്കു പോകുകയായിരുന്നു. സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്നതിനു തെളിവൊന്നുമില്ല.

ഉണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നതെന്നും സാമുവല്‍ പറയുന്നു. സാമിനു ഭാര്യയെ സംശയമുണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. സോഫിയയെ ഇവിടെയെല്ലാവര്‍ക്കും ചെറുപ്പംതൊട്ടേ അറിയാം. പള്ളിയിലെ ഗായകസംഘത്തെ നയിച്ചിരുന്നതു സാം ആയിരുന്നു. ആ ഗായകസംഘത്തിലെ അംഗമായിരുന്നു സോഫിയയും. കുട്ടിക്കാലം തൊട്ടേ അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ പപ്പ എന്നാണു പണ്ടേ വിളിച്ചിരുന്നത്. നല്ല സ്‌നേഹമായിരുന്നു. നല്ല പെരുമാറ്റവും. പിടിയിലാകുന്നതിനു തൊട്ടുമുന്‍പത്തെ ദിവസങ്ങളില്‍വരെ അവള്‍ ഞങ്ങളെ വിളിച്ചിരുന്നുവെന്നും സാമുവൽ ഓർക്കുന്നു.

‘ഞങ്ങളുടെ മകനെ കൊന്നവര്‍ക്ക് ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ചെയ്ത തെറ്റിന്റെ ആഴം വെച്ച് നോക്കുമ്പോള്‍ ശിക്ഷ ഇത്രയും പോരായിരുന്നു. ജീവിതത്തില്‍ ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയാത്തവിധം അവരെ ജയിലില്‍ അടയ്ക്കണമായിരുന്നു’-സാമുവല്‍ ഏബ്രഹാമും സാമിന്റെ അമ്മ ലീലാമ്മയും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button