Latest NewsNewsIndia

അക്ഷര്‍ധാം ഭീകരാക്രമണം: ഗൂഢാലോചന നടന്നത് സൗദിയില്‍ : മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

 

അഹമ്മദാബാദ്: ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍. അബ്ദുള്‍ റാഷിദ് അജ്‌മേരി ആണ് റിയാദില്‍നിന്നുള്ള വിമാനത്തില്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ പിടിയിലായത്. ആക്രമണം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് മുഖ്യസൂത്രധാരന്‍ പിടിയിലാകുന്നത്. 2002 ലാണ് അക്ഷര്‍ധാം ക്ഷേത്രത്തില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്.

വെള്ളിയാഴ്ച രാത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് അജ്‌മേരിയെ അറസ്റ്റു ചെയ്തത്. സഹോദരനെ സന്ദര്‍ശിക്കുന്നതിനായി ഇയാള്‍ അഹമ്മദാബാദില്‍ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഡിസിപി ദീപന്‍ ഭദ്രന്‍ പറഞ്ഞു.

അക്ഷര്‍ധാം ആക്രമണം ആസൂത്രണം ചെയ്യുകയും ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരായി ആരോപിക്കപ്പെടുന്ന കുറ്റം. അഹമ്മദാബാദ് സ്വദേശിയായ ഇയാള്‍ ക്ഷേത്ര ആക്രമണം നടക്കുന്നതിനു മുന്‍പുതന്നെ റിയാദിലേയ്ക്ക് കടന്നിരുന്നു.

പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരാണ് 2002 സെപ്റ്റംബര്‍ 24ന് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 80ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളെ എന്‍എസ്ജി കമാന്‍ഡോകള്‍ വെടിവെച്ചു കൊന്നു.

ആക്രമണത്തിനു മുന്നോടിയായി സൗദിയിലെ റിയാദില്‍ ഗൂഡാലോചന നടന്നിരുന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ അടക്കം ആറു പേരെ 2014ല്‍ സുപ്രീം കോടതി വെറുതെവിട്ടിരുന്നു.

shortlink

Post Your Comments


Back to top button