
കണ്ണൂർ: ആക്രിക്കടയിൽ കണ്ടെത്തിയത് 75 പവൻ. കഴിഞ്ഞദിവസം പുലർച്ചെയാണ് മൂന്നു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്നു കണ്ണപുരം പൊലീസിനു പരാതി കിട്ടുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാൾ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങൾ ആക്രിക്കാരനു കൊടുത്തു. ആക്രിക്കാരൻ പോയ ശേഷമാണു വീട്ടിലുണ്ടായിരുന്ന ഏഴു സ്വർണവളകൾ കാണാനില്ലെന്നു മനസ്സിലായത്.
സ്വർണ്ണം സൂക്ഷിച്ചിരുന്നത് പ്രായമായ സ്ത്രീയാണ്. മൂന്നു പേരും കൂടി രാത്രി വീടു മുഴുവൻ തിരഞ്ഞിട്ടും കിട്ടിയില്ല. അതോടെ, ആക്രിക്കാരൻ മോഷ്ടിച്ചതാവാം എന്ന സംശയത്തിൽ ബന്ധു വഴി പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം തമിഴ്നാട് സ്വദേശിയുടെ ആക്രിക്കട പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്നു പരിയാരത്തെ പുതിയ വീട്ടിലെത്തി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
പുലർച്ചെ തന്നെ കണ്ണപുരത്തെ മറ്റ് ആക്രിക്കടകളിലും പരിശോധന നടത്തി. വീട്ടിലെ പഴയ ഇരുമ്പുപെട്ടി ഒരു കടയിൽ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടപ്പോൾ കണ്ടു. അത് തുറന്നപ്പോൾ വളയും മാലയും പാദസരവും കമ്മലുമൊക്കെയായി ഇഷ്ടം പോലെ സ്വർണം കണ്ടെത്തി. ഒപ്പം നാൽപതിനായിരം രൂപയും.
കള്ളന്മാരെ പേടിച്ചു കൂട്ടത്തിലെ മുതിർന്ന സ്ത്രീ പണ്ടു പെട്ടിയിലടച്ചു കട്ടിലിന്റെ ചുവട്ടിൽ സൂക്ഷിച്ച സ്വർണം. മറ്റു രണ്ടുപേരും ചേർന്ന് പണവും പണ്ടവും പെട്ടിയിലുള്ളതറിയാതെയാണു ഇരുമ്പുപെട്ടിയെടുത്ത് ആക്രിക്കാരനു വിറ്റത്. കണ്ണപുരം എസ്ഐ ടി.വി.ധനഞ്ജയദാസ്, എഎസ്ഐ പ്രേമൻ, സിപിഒമാരായ മഹേഷ്, ഉത്തമൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
Post Your Comments