
ദുബായ്•മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളി യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ബിനീഷ് പുനനക്കൽ അറുമുഖന്‍ (35) എന്നയാളെയാണ് ദുബായ് ഫാസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ച ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മലബാർ ഗോൾഡ് ശാഖയിൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആചരിച്ചെന്ന പേരിൽ പടവും സന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാക്കിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ ജോലിചെയ്യുന്ന യു.എ.ഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനം സംഘടിപ്പിച്ച ആഘോഷത്തിന്റെ ചിത്രം മലബാർ ഗോൾഡിന്റെ ലോഗോ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്നു ജ്വല്ലറി ഗ്രൂപ്പ് അധികൃതർ മുറഖബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി മാപ്പ് അപേക്ഷിച്ചതിനെ തുടർന്നു കേസ് പിൻവലിച്ചിരുന്നതായി മലബാർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യത്തിലെ നിയമം ലംഘിച്ചെന്ന പേരിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് തുടരുകയായിരുന്നു.
ഇൻഫർമേഷൻ നെറ്റ് വർക്ക്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ ദുരുപയോഗം ചെയ്തെന്ന പേരിലാണു കേസ്. മലബാർ ഗോൾഡിനെതിരെ വ്യാജചിത്രവും തെറ്റായ വിവരങ്ങളും ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ബന്ധപ്പെട്ട സൈറ്റിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാനും സൈറ്റ് ഒരു വർഷത്തേയ്ക്കു അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Post Your Comments