Kerala

എം.ടിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് സി.പി.ഐ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍നായര്‍ക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളുടെയും അനുഭാവികളുടെയും പ്രതികരണത്തിനു പരോക്ഷ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നും എം.ടിയെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും കാനം പറഞ്ഞു. നോട്ട് റദ്ദാക്കിയതു സംബന്ധിച്ച എം.ടിയുടെ അഭിപ്രായം എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയിലുള്ള സ്വാതന്ത്ര്യമായി സംരക്ഷിക്കപ്പെടണം. എന്നാല്‍ എതിരഭിപ്രായക്കാരുടെ വായ മൂടിക്കെട്ടരുതെന്നും കാനം വ്യക്തമാക്കി. കറന്‍സി നിയന്ത്രണവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി നേതൃത്വം നടത്തിയ അഭിപ്രായപ്രകടനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സി.പി.എം ശ്രമിക്കുമ്പോഴാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ മൃദുസമീപനം സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. എം.ടിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി ചവറ അറസ്റ്റിലായിരുന്നപ്പോള്‍ നിശബ്ദരായിരുന്നുവെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button