Kerala

വഖഫ് ബോര്‍ഡിനെതിരെ ഗുരുതര അഴിമതി ആരോപണം: രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടു- ന്യൂനപക്ഷ മോര്‍ച്ച

മലപ്പുറം• ടു.ജി സ്പെക്ട്രം അഴിമതിയേക്കാള്‍ വലിയ അഴിമതി കേരളത്തില്‍ വഖഫ് ബോര്‍ഡിന്റെ ഒത്താശയോടു കൂടി വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ നടക്കുന്നുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് , ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രാഹാം തോമസ് , സെക്രട്ടറി കൂരി സാദിഖലി എന്നിവര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. 1990 മുതലുള്ള വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വഖഫ് ബോര്‍ഡിന് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

വ്യാജ രേഖ ചമച്ച് 60 സെന്റ് ഭൂമി തട്ടിയെടുത്ത വളവന്നൂര്‍ ബാഫഖി യതീം ഖാനിക്കെതിരെ കോഴിക്കോട് ട്രിബ്യൂണലിന്റെ വിധി വന്നത് അഴിമതിയില്‍ ഒന്ന് മാത്രമാണ്. ഇത്തരത്തില്‍ വിധി വരാതെ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് വഖഫ് കേസുകളാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുള്‍ ഉലമ (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്ളിയാര്‍ വൈസ് പ്രസിഡന്റുമായുള്ള മത ബൗദ്ധിക വിദ്യാഭ്യാസ സ്ഥാപനമാണ് വളവന്നൂര്‍ യതീം ഖാന. കേസിനോട് ബന്ധപ്പെട്ട ഭൂമി സ്ഥിതി ചെയ്യുന്നതും യതീംഖാനയോട് ചേര്‍ന്നാണ്. വ്യാജ രേഖകള്‍ ചമച്ചാണ് ഇത് തട്ടിയെടുത്തത്.

രേഖകളുടെ തിരുത്തും തിരിമറിയും സംബന്ധിച്ച് വിചാരണക്കിടയില്‍ തന്നെ ട്രിബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ബോര്‍ഡിന്റെ രാഷ്ട്രീയ സ്വാധീനം കാരണം വിഷയം അട്ടിമറിക്കപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും ‘വഖഫ് ബോര്‍ഡ്’ ഭരിക്കുന്നത് മുസ്ളീം ലീഗ് ആണെന്ന് മറ്റ് മുസ്ളീം സംഘടനകള്‍ പരാതി പറയുന്നു. ലീഗിലെയും ഇകെ സുന്നി വിഭാഗത്തിലെ ചില നേതാക്കളുടെയും ഒത്താശയോടെ ഇത്തരത്തില്‍ കോടിക്കണക്കിന് വഖഫ് സ്വത്തുക്കളാണ് അന്യാധീനപ്പെടുത്തിയതെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാക്കന്‍മാര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. ഇത് തിരിച്ച് പിടിക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button