
ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. നോട്ടു നിരോധനത്തെ മാമത്ത് ദുരന്തം എന്നാണ് സിംഗ് വിശേഷിപ്പിച്ചത്. നടപടി ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കേന്ദ്രസർക്കാർ കോടിക്കണക്കിന് ഇന്ത്യക്കാരുടെ അത്മവിശ്വാസം തകർത്തതായും ഒരു ദേശീയ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ മൻമോഹൻ ആരോപിച്ചു.
നോട്ടു നിരോധനം രാജ്യത്തിന്റെ ജി.ഡി.പി നിരക്കില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് മന്മോഹന് സിംഗ് ചൂണ്ടിക്കാട്ടുന്നു. തൊഴിൽ നിരക്കിലും കാര്യമായ കുറവുണ്ടാകും വരുന്ന മാസങ്ങൾ പ്രയാസങ്ങളുടേതായിരിക്കും. സാധാരണക്കാരായ ഇന്ത്യക്കാരെ തീരുമാനം സാരമായി ബാധിക്കും. എന്നാൽ കള്ളപ്പണക്കാരായ ആളുകൾ തീരുമാനത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുമെന്നും അദ്ദേഹം പറയുന്നു.
മോദിയുടെ എടുത്തു ചാടിയുള്ള തീരുമാനത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാർക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇത് ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിവിധ ശാഖകളാക്കി പിരിച്ചിട്ടുണ്ട്. അർദ്ധ രാത്രിയിലുണ്ടായ തീരുമാനത്തെ തുടർന്ന് ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായ മുറിവുണക്കാൻ ഇനിയും സമയം പിടിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.
നോട്ടു നിരോധനത്തെ സംഘടിത കുറ്റകൃത്യമെന്നും നിയമാനുസൃതമുള്ള കൊള്ളയെന്നും വിശേഷിപ്പിച്ച് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്മോഹന് സിംഗ് പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
Post Your Comments