Kerala

ചെറുവത്തൂർ ബാങ്ക് കവർച്ച: വിധി പ്രഖ്യാപിച്ചു

കാസർഗോഡ് ; ഏറെ കോളിളക്കം സൃഷ്‌ടിച്ച ചെറുവത്തൂർ വിജയബാങ്ക് കവർച്ചാ പ്രതികൾക്ക് 10 വർഷം തടവും 75 ലക്ഷംരൂപ പിഴയും കാസർകോട് ജില്ലാ കോടതി വിധിച്ചു. അഞ്ചു പ്രതികളും കൂടി ചേർന്ന് തുക ബാങ്കിന് കൈമാറണമെന്ന് കോടതി വിധിയിൽ പറയുന്നു.

മടിക്കേരി കുശാല്‍നഗര്‍ ബത്തിനെഹള്ളിയിലെ എസ്. സുലൈമാന്‍ (45), ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്തീഫ് (39), ബല്ല കടപ്പുറത്തെ മുബഷീര്‍ (21), ഇടുക്കി രാജമുടിയിലെ എം.ജെ. മുരളി (45), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ഖാദര്‍ എന്ന മനാഫ് (30) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എര്‍മാടിലെ അബ്ദുല്‍ ഖാദറി (48) നെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. ഒളിവിലായ ആറാം പ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫ് (38)ന്റെ വിചാരണ മാറ്റിവെച്ചിട്ടുണ്ട്.

2015 സെപ്റ്റംബര്‍ 28നാണു ഏവരെയും ഞെട്ടിച്ചു കൊണ്ട് കവർച്ച നടന്നത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍ നിന്നും 20 കിലോ സ്വര്‍ണവും 2,95,000 രൂപയുമാണ് മോഷ്ടിച്ചത്. നീലേശ്വരം സി.ഐയായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് കേസന്വേഷിച്ചു പ്രതികളെ കണ്ടെത്തിയത്. സംഭവം നടന്ന് രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ ആറ് പ്രതികളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

shortlink

Post Your Comments


Back to top button