Kerala

പാലിയേക്കര ടോള്‍ കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

തൃശൂര്‍ : പാലിയേക്കര ടോള്‍ കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. മണ്ണുത്തി-അങ്കമാലി ഇടപ്പള്ളി ദേശീയ പാതയില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിക്കുകയും നേരെത്തെയുള്ള യാത്രാമാര്‍ഗങ്ങള്‍ കൊട്ടിയടക്കുകയും ചെയ്തുവെന്ന പരാതിയില്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ് ട്രക്ചര്‍ ലിമിറ്റഡ്, പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കാനാണ് മനുഷ്യവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗില്‍ ആറു പുതിയ പരാതികളടക്കം 54 കേസുകള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പാക്കി.

സര്‍വീസ് റോഡുകള്‍, ഡിവൈഡറുകള്‍, കാനകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങി കരാറില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രകച്ചര്‍ ലിമിറ്റഡ് ടോള്‍ പിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും കാട്ടി ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചികിത്സാ പിഴവ് മൂലം ഭാര്യ മരിച്ചെന്നു കാണിച്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍ക്കെതിരെ വിയ്യൂര്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എ.ആര്‍. മധുകുമാര്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മെഡിക്കല്‍ കോളജ് ആശൂപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button