Kerala

ഇ-ബീറ്റ് ക്രമക്കേട്: തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിജിലന്‍സ് കുരുക്ക്

തിരുവനന്തപുരം : സംസ്ഥാനപൊലീസിലെ ബീറ്റ് കേന്ദ്രങ്ങളില്‍ ഇ ബീറ്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്ന് മുന്‍ ആഭ്യന്തരമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണചുമതല.

സംസ്ഥാന പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ട ഇ ബീറ്റ് ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ എസ് പിക്കാണ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കിയത്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍, ഐജി മനോജ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിയിലെ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നാണ് വിജിലന്‍സ് സംഘം ആദ്യം പരിശോധിക്കുക്ക. ആവശ്യമെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

പദ്ധതി പൂര്‍ത്തിയാക്കും മുമ്പ് തുക പൂര്‍ണ്ണമായും കരാറെടുത്ത ബാംഗ്ലൂര്‍ കമ്പിനിക്ക് കൈമാറിയതിലാണ് ക്രമക്കേട് നടന്നത്. ഈ ആരോപണങ്ങള്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നും പദ്ധതി നടപ്പിലായെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് വകുപ്പിന് കഴിഞ്ഞില്ലെന്നും സിഎജി നേരത്തെ കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button