NewsIndia

തടവ് ചാടിയ എട്ട് സിമി ഭീകരരെ വെടിവെച്ച് കൊന്നു

 

 

ഭോപ്പാല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട സിമി ഭീകരരെ വധിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് തടവു ചാടിയ എട്ടു ഭീകരരും കൊല്ലപ്പെട്ടത്. ഭോപ്പാലിന് സമീപത്തുള്ള എയിന്ത്‌ഖെഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറുന്ന സമയത്ത് അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാണ് സിമി പ്രവര്‍ത്തകര്‍ തടവുചാടിയത്. രമാശങ്കര്‍ എന്ന സുരക്ഷാ ഗാര്‍ഡിനെ സ്റ്റീല്‍ പാത്രത്തിന്റേയും ഗ്ലാസിന്റേയും മൂര്‍ച്ചയുള്ള അരിക് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം എട്ടുപേരും രക്ഷപെടുകയായിരുന്നു. മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വലിയ മതിലിന് മുകളില്‍ കയറി കൂട്ടിക്കെട്ടിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് തൂങ്ങിയിറങ്ങിയാണ് ഇവര്‍ കടന്നത്.

ഭീകരാക്രമണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാര്‍ അനായാസം രക്ഷപെട്ടത് സര്‍ക്കാര്‍ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. പ്രാഥമിക നടപടിയായി അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടവര്‍.

ഇതിനു മുന്‍പും സിമി പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ജയിലില്‍നിന്നും തടവു ചാടിയിട്ടുണ്ട്. 2013 ല്‍ ആറു സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജയിലില്‍നിന്ന് തടവ് ചാടിയിരുന്നു. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമായിരുന്നു അന്നും പ്രതികള്‍ രക്ഷപ്പെട്ടത്.

shortlink

Post Your Comments


Back to top button