
ന്യൂഡൽഹി:ഭീകരവാദത്തിനും സായുധ കലാപത്തിനും ഇരകളായി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് ഛത്തീസ്‍ഗഡ് സർക്കാരിന്റെ വെളിപ്പെടുത്തൽ.ഛത്തീസ്‍ഗഡ് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .കൂടാതെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ജമ്മു കശ്മീരിനേക്കാളും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇന്ന് ജമ്മു കശ്മീരിലേക്കാള്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരുന്നത് ഛത്തീസ്ഗഡിലാണെന്നും നക്സലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ കൈക്കൊണ്ടുവരികയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. സാമൂഹിക പ്രവര്‍ത്തകയായ നന്ദിനി സുന്ദറിനേപ്പോലുള്ളവരെ നക്സല്‍ ബാധിത മേഖലകളില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കണമെന്നും മേഹ്ത്ത കോടതിയോട് ആവശ്യപ്പെടുകയുണ്ടായി .ഈ പരാമർശത്തിനിടയിലാണ് ഐഎസിന്റെയും ബോക്കോ ഹറാമിന്റെയും സ്വാധീനമേഖലകള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഭീകരവാദവും സായുധകലാപവും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് തുഷാര്‍ മേഹ്ത്തയുടെ പരാമർശം ഉണ്ടായത്.
Post Your Comments