തൃപ്പൂണിത്തുറ: ഇരുമ്പനം ഐ.ഒ.സി. ടെര്‍മിനലില്‍ ടാങ്കര്‍ലോറി സമരം തുടരുന്നു. ഇതേ തുടർന്ന് പെട്രോള്‍, ഡീസല്‍ സ്റ്റോക്കില്ലാതെ പലയിടങ്ങളിലെ പമ്പുകളും അടച്ചു.
ഇരുമ്പനം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ ഏതാനും പമ്പുകൾ ഇന്ധനം ഇല്ലാത്തതിനാല്‍ അടച്ചതായി സമരക്കാര്‍ പറഞ്ഞു. ഐ.ഒ.സി.യില്‍ നിന്ന് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ഉടമകളും, ലോറി തൊഴിലാളികളും ഇന്ധന വിതരണത്തിലെ ടെന്‍ഡര്‍ അപാകത പരിഹരിക്കണമെന്ന്‍ ആവശ്യപെട്ടുകൊണ്ടു കഴിഞ്ഞ ഞായറാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
ചൊവ്വാഴ്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും നടത്തുന്നുണ്ട് . കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പെട്രോള്‍, ഡീസല്‍, എ.ടി.എഫ്. (ഏവിയേഷന്‍ ടര്‍പ്പന്‍ ഫ്യൂവല്‍) എന്നിങ്ങനെയായി പ്രതിദിനം 580 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിനകത്തും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമായി ഇരുമ്പനം ഐ.ഒ.സി.യില്‍ നിന്ന് പോയിരുന്നത്.
പണിമുടക്ക് തുടങ്ങിയ ശേഷം കെ.എസ്.ആര്‍.ടി.സി. കൊച്ചി ഡിപ്പോയിലേക്ക് മാത്രമാണ് ഇപ്പോള്‍ ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സമരം നീളുന്നത് കടുത്ത ഇന്ധന ക്ഷാമത്തിന് ഇടയാക്കും. എ.ടി.എഫ്. കിട്ടാതെ വരുന്നത് വിമാന സര്‍വീസിനേയും ബാധിക്കും. സംഭരണ ശേഷി കൂടുതലുള്ള പമ്പുകളില്‍ മാത്രമേ ഇപ്പോള്‍ ഇന്ധനമുള്ളൂ. രണ്ട് ദിവസം കഴിഞ്ഞാല്‍ ഇ പമ്പുകളിലും ഇന്ധനം കാലിയാകാൻ സാധ്യതുണ്ട്. സമരം തുടർന്നാൽ വരും ദിനങ്ങളിൽ കടുത്ത ഇന്ധന വരൾച്ചയിരിക്കും സംസ്ഥാനത്തു ഉണ്ടാകാൻ പോകുക.
Post Your Comments