NewsIndia

മദ്യപിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും തടവ് : ശിക്ഷ കര്‍ശനമാക്കാന്‍ ‘വിവാദ അബ്കാരി നിയമം’

പാറ്റ്‌ന : ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിനായി വിവാദമായ അബ്കാരി നിയമം  പാസാക്കി.
ഇനി മുതല്‍ മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന വിവാദ അബ്കാരി നിയമമാണ് ബീഹാര്‍ നിയമസഭ പാസാക്കിയത്. 
 ഭരണസഖ്യത്തിലെ പ്രമുഖ കക്ഷിയായ ആര്‍ജെഡിയിലെ ഒരു വിഭാഗവും പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിച്ച ബില്‍ പാസായതു മുഖ്യമന്ത്രി നിതീഷ് കുമാറിനു വന്‍ നേട്ടമായി.

ഭരണസഖ്യത്തിലെ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണമായും ബില്ലിനെ പിന്തുണച്ചപ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം എതിര്‍ത്തു. ആര്‍.ജെ.ഡി.യിലെ ചില എം.എല്‍.എമാര്‍ ബില്ലിനെതിരെ രംഗത്തുവന്നതു ഭരണസഖ്യത്തില്‍ വിള്ളലുണ്ടെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

എന്നാല്‍ വോട്ടെടുപ്പില്‍ ഭരണകക്ഷി എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി ബില്ലിനെ അനുകൂലിച്ചു. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ കര്‍ശന നിലപാടു മാനിച്ചു തല്‍ക്കാലം കള്ളിനെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിപക്ഷമടക്കം നിര്‍ദേശിച്ച ഭേദഗതികളൊന്നും അംഗീകരിക്കാതെയാണു ബില്‍ പാസാക്കിയത്.

ബില്ലിലെ വിവാദ വ്യവസ്ഥകള്‍:

മദ്യം ഉപയോഗിക്കുന്നവരുടെ കുടുംബത്തിലെ 18 വയസ്സിനു മുകളിലുള്ളവരെ ആണ്‍-പെണ്‍ ഭേദമെന്യേ കേസില്‍ പ്രതിചേര്‍ക്കും. മദ്യം ഉപയോഗിക്കാന്‍ കൂട്ടുനിന്നു, വിവരം അധികൃതരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാവും ചുമത്തുക. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

ഏതെങ്കിലും സ്ഥാപനത്തിനുള്ളില്‍ മദ്യം ഉപയോഗിച്ചാല്‍ ഉപയോഗിച്ചവരെ കൂടാതെ കമ്പനിയുടെ ഉടമയും പ്രാദേശിക മേധാവിയും കുറ്റക്കാര്‍.

സ്വന്തം സ്ഥലത്ത് ആരെങ്കിലും മദ്യം ഉപയോഗിച്ചാല്‍ സ്ഥലമുടമയ്ക്ക് എട്ടുവര്‍ഷംവരെ തടവ്. പത്തുലക്ഷംവരെ പിഴ.

ഗ്രാമത്തിലെ ആളുകള്‍ കൂട്ടമായി മദ്യം ഉപയോഗിച്ചാല്‍ മൊത്തം ഗ്രാമവാസികളില്‍ നിന്നും പിഴ ഈടാക്കും.

മദ്യം പിടിച്ചെടുക്കുന്ന സ്ഥലങ്ങള്‍ കണ്ടുകെട്ടും. മദ്യനിരോധന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍.

നിയമം ഉപയോഗിച്ച് ആരെയെങ്കിലും കള്ളക്കേസില്‍ കുടുക്കിയാല്‍ ഉത്തരവാദികളായ പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും.

shortlink

Post Your Comments


Back to top button