Kerala

ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

തിരുവനന്തപുരം ● മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തിരുവനന്തപുരത്ത്, ഡീഗോ ഗാര്‍ഷ്യയില്‍ നിന്നും മോചിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രിട്ടീഷ് സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയിലേയ്ക്കുളള തുടര്‍ച്ചയായ അതിര്‍ത്തി ലംഘനത്തിന് കേന്ദ്രം താക്കീത് നല്‍കിയിരിക്കുകയാണെന്നും തുടര്‍ന്നും ലംഘനമുണ്ടായാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

മത്സ്യബന്ധനത്തിന് അനുവദനീയമായ സ്ഥലം സംബന്ധിച്ച് മത്സ്യത്തൊഴിലാളികളെ ബോധവാന്മാരാക്കുവാന്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ആദ്യപടിയായി കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദേശകാര്യമന്ത്രാലയ പ്രതിനിധികളും, ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഉദ്യോഗസ്ഥരും മത്സ്യതൊഴിലാളി സംഘടനനേതാക്കളെയും ഉള്‍പ്പെടുത്തി മന്ത്രിതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. കോവളം എം.എല്‍.എ. എം വിന്‍സന്റ്, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, ജമീലാപ്രകാശം തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സത്വരമായ ഇടപെടലിന്റെ ഫലമായാണ് മോചനം സാധ്യമായത്. മന്ത്രി നേരിട്ട് ഡല്‍ഹിയിലെത്തി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

പൂവാര്‍ സ്വദേശികളായ ലോറന്‍സ്, സൈജന്‍, അഗസ്റ്റിന്‍ദാസ്, ഏണസ്റ്റ്, പൊഴിയൂര്‍ സ്വദേസി കുഞ്ഞുമോന്‍, പൂന്തുറ സ്വദേശി ജോസഫ്, വിരിവിള സ്വദേശി മൊയ്തിന്‍ അന്‍വര്‍, വളവിള സ്വദേശി ആന്റണി, തൂത്തുവ സ്വദേശികളായ ജെറിന്‍ കെനഡി, പൂത്തുറ സ്വദേശി ഫാബിയാന്‍, മാര്‍ത്താണ്ഡന്‍ തുറ സ്വദേശികളായ ജോയി ആന്റണി, ആന്റണി പ്രസാദ്, അന്തോണിസ്, അന്തോണിസ് ആര്‍.പിച്ചെ, സുനില്‍, അസം സ്വദേശി റൂഡോ, നിരോടി സ്വദേശികളായ ജിനീസ്, അജിത് കുമാര്‍ എന്നിവരെയാണ് മോചിതരായത്.

shortlink

Post Your Comments


Back to top button