Kerala

മലപ്പുറത്ത് നിന്ന് കാണാതായ പതിനഞ്ചുകാരിയെ അജ്മീറില്‍ കണ്ടെത്തി

മലപ്പുറം ● മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ അജ്മീറില്‍ നിന്ന് കണ്ടെത്തി. തിരൂർ സ്വദേശി ബാബുവിന്റെ മകൾ ധനശ്രീയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മേയ് 11 ന് ചേലേമ്പ്ര കൊളക്കാട്ടുചാലിയിലെ അമ്മാവന്റെ വീട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്.

താമരശേരി തവര കുന്നുമ്മൽ അബ്ദുസമദ് (19) ന്റെ നേത്യത്വത്തിലുള്ള സംഘമാണ് പെൺക്കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പെൺക്കുട്ടിയുടെ ബന്ധുക്കൾ തേഞ്ഞിപ്പാലം പോലീസിൽ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് പെണ്‍കുട്ടിയെ അജ്മീറില്‍ നിന്നും പിടികൂടിയത്. ധനശ്രീയ്ക്കൊപ്പം അബ്ദുസമദ്, സമദിന്റെസുഹൃത്തായ താമരശേരി സ്വദേശി ഓടച്ചാലിൽ മുഹമ്മദ് ഷാഫി, ഇയാളുടെ പതിനെട്ടുകാരിയായ കാമുകി എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

പരാതി ലഭിച്ച ദിവസം തന്നെ പോലീസ് വയനാട്, താമരശേരി എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ അബ്ദുസമദ് കേരളം വിട്ടെന്ന് മനസിലാക്കിയ പോലീസ് മലപ്പുറം ഡി.വൈ.എസ്.പിയുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നേരിട്ട് പോയി പോലീസ് അന്വേഷണ സംഘം വിശദമായി അന്വേഷണം നടത്തി. എന്നാല്‍ കാണാതായവര്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിളാക്കി. ഇതിനിടയിലാണ് രണ്ടു ദിവസം മുൻപ് അബ്ദുസമദ് തന്റെ മാതാവിനെ ഫോൺ ചെയ്തത്. ഈ ഫോൺ കോളിന്റെ വിശദാംശം പരിശോധിച്ചപ്പോഴാണ് ഇയാൾ രാജസ്ഥാനിലുണ്ടെന്ന കാര്യം സംഘത്തിന് വ്യക്തമായത്. തുടർന്ന് അന്വേഷണസംഘം അജ്മീർ പോലീസുമായി ബന്ധപ്പെടുകയും നാലുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരെ ഉടന്‍ നാട്ടിലെത്തിക്കും. നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാകൂ.

shortlink

Post Your Comments


Back to top button