KeralaNews

വി.എസ്.അച്യുതാനന്ദന്റെ അവസ്ഥയില്‍ സഹതപിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വി.എസ് അച്യുതാനന്ദന്‍ ഇത്രയും തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വി.എസിന്റെ ഒരുപദേശവും ഈ സര്‍ക്കാര്‍ ചെവിക്കൊള്ളൂമെന്നു കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എം സ്വരാജ് മുതല്‍ എം എം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണെന്ന് വി.എസിനോട് സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലാണ് കെ.സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം.

ശ്രീ വി.എസ് അച്യുതാനന്ദന്‍ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അങ്ങ് ഇത്രയും തരം താഴാന്‍ പാടായിരുന്നു. അതില്‍ കൂടുതലൊന്നും അങ്ങേക്കിനി ലഭിക്കാന്‍ പോകുന്നില്ല. അങ്ങയുടെ ഒരുപദേശവും ഈ സര്‍ക്കാര്‍ ചെവിക്കൊള്ളൂമെന്നു ഈ ലോകത്താരും കരുതുന്നില്ല. ദയവായി താങ്കള്‍ ആ പദവി ഇനി സ്വീകരിക്കരുത്. നാണക്കേടാണ്, അങ്ങേക്ക് മാത്രമല്ല, മുഴുവന്‍ കേരളീയര്‍ക്കും. മകന്‍ അരുണ്‍ കുമാറിന്റെ ആര്‍ത്തി ഇനിയും തീരുമെന്ന് കരുതേണ്ട. അയാള്‍ കാരണം ഇതെത്രാമത്തെ തവണയാണ് താങ്കള്‍ നാണം കെടുന്നത്?

മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ച താങ്കള്‍ക്ക് അതുവഴി കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ. വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്നു പറയാനെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമല്ലോ. എം സ്വരാജ് മുതല്‍ എം.എം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് അങ്ങേക്ക് നല്ലത്.

shortlink

Post Your Comments


Back to top button