Gulf

ദുബായ് വിമാനത്തില്‍ ലേസര്‍ അടിച്ചത് പരപ്പനങ്ങാടിയില്‍ നിന്ന്; അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ലേസര്‍ രശ്മി പതിച്ചത് പരപ്പനങ്ങാടി തീരദേശ മേഖലയില്‍ നിന്നാണെന്ന് വ്യക്തമായി. കരിപ്പൂരില്‍നിന്നു ബുധനാഴ്ച രാത്രി 10.35ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്-343 വിമാനത്തിന്റെ കോക്പിറ്റിലേക്കാണ് ഏഴ് എയറോനോട്ടിക്കല്‍ മൈല്‍ ഉയരത്തില്‍ പടിഞ്ഞാറ് ഭാഗത്ത് വച്ച് ലേസര്‍ പതിച്ചത്. എട്ട് എയറോനോട്ടിക്കല്‍ മൈലാണ് അറബിക്കടലിലേക്കുളള ദൂരം. ഇതില്‍ നിന്നാണ് പരപ്പനങ്ങാടി പോലീസ് സ്റേഷന്‍പരിധിയില്‍ നിന്നാണ് ലേസര്‍ രശ്മി പതിച്ചതെന്ന് ബോധ്യമായത്.

കരിപ്പൂരില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് മൂന്നു മിനിട്ടിനിടയിലാണ് സംഭവം. ഗൌരവമറിയാതെ ലേസര്‍ ഉപയോഗിച്ചതാകുമെന്നാണു പ്രാഥമിക നിഗമനം. രാജ്യാന്തര എയര്‍ ക്രാഫ്റ്റ് നിയമമനുസരിച്ച് വ്യോമയാന ഗതാഗത മേഖലയില്‍ ലേസര്‍ പ്രയോഗം നിരോധിച്ചിട്ടുണ്ട്. വൈമാനികനിരിക്കുന്ന കോക്പിറ്റിലേക്കു ലേസര്‍ പതിച്ച വിവരം ഉടനെ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സുരക്ഷ ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ലേസര്‍ രശ്മികളെ പിന്തുടര്‍ന്ന് ആയുധപ്രയോഗമടക്കം കൃത്യ സ്ഥാനത്ത് എത്തിക്കാനാകുമെന്നതിനാല്‍ വന്‍ ദുരന്തത്തിനുള്ള സാധ്യതയുണ്ട്. സംഭവം നടക്കുമ്പോള്‍ 2,500 അടി ഉയരത്തിലായിരുന്നു വിമാനമുണ്ടായിരുന്നത്.1 6,000 അടി ഉയരത്തില്‍ വരെ ലേസര്‍ പ്രയോഗിക്കാനാകും. വിമാനം സുരക്ഷിതമായി ദുബായിലേക്ക് പറന്നെങ്കിലും അതീവ ഗുരുതരമായ സുരക്ഷ വീഴ്ചയായിട്ടാണു വകുപ്പ് ഏജന്‍സികള്‍ സംഭവത്തെ കാണുന്നത്. സംഭവത്തെക്കുറിച്ച് പോലീസും വിവിധ വകുപ്പ് ഏജന്‍സികളും അന്വേഷണം ഊര്‍ജ്ജിതമാക്കി.

shortlink

Post Your Comments


Back to top button