Kerala

മന്ത്രിയുടെ ആവശ്യം തള്ളി ബസുടമകള്‍

തിരുവനന്തപുരം: സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കെ.എസ്.ആര്‍.ടി.സി മാതൃകയില്‍ നിരക്ക് കുറക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകള്‍ നിരസിച്ചു. ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചിട്ടുണ്ട്.

ഇതേരീതിയില്‍ ഒരു രൂപ കുറയ്ക്കാന്‍ സ്വകാര്യ ബസുകളും തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ധന വില കുറച്ചതുകൊണ്ടു മാത്രം നിരക്ക് കുറക്കാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു. തൊഴിലാളികളുടെ കൂലി, സ്‌പെയര്‍പാര്‍ട്‌സ് നിരക്ക് എന്നിവ വര്‍ദ്ധിച്ചെന്നും നിരക്ക് കുറച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ഉടമകള്‍ വ്യക്തമാക്കി.

2014 മെയ് 20നാണ് മിനിമം നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു രൂപയാക്കിയത്. അന്ന് ഡീസല്‍ വില ലിറ്ററിന് 57 രൂപയായിരുന്നു. ഇപ്പോള്‍ 48 രൂപയായി കുറഞ്ഞിട്ടുണ്ട്. ബസുടമകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button