Gulf

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു: പ്രവാസികള്‍ ആശങ്കയില്‍

എണ്ണവിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. ആഗോളവിപണിയിലെ എണ്ണവിലയിലുണ്ടായ കുറവ് ഗള്‍ഫ് രാജ്യങ്ങളെ കടുത്ത പ്രതിസന്ധഇയിലാക്കിയതായാണ് സൂചനകള്‍. പലരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ദുബായ്, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലായി നൂറു കോടി അമേരിക്കന്‍ ഡോളറിന്റെ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സ്വകാര്യമേഖലയിലും സ്ഥിതി ഇതുതന്നെ. ജിസിസി രാജ്യങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന വിധമാണ് എണ്ണ വിലയില്‍ കുറവുണ്ടായത്. യു.എ.ഇ മാത്രമാണ് ഇക്കാര്യത്തില്‍ പിടിച്ചുനില്‍ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം തിരിച്ചടിയവുക പ്രവാസികള്‍ക്കാകും. എണ്ണവിലയിലെ കുറവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുകയാണ്. ഗള്‍ഫിലെ ജോലിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍തുക ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്തവര്‍ക്ക് ഇത് ഇരുട്ടടിയായി. പലരുടേയും തിരിച്ചടവ് ഇതിനോടകം മുടങ്ങിയിട്ടുമുണ്ട്.

സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് പ്രവാസി തൊഴിലാളികളില്‍ നിന്നും നികുതി പിരിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. ഒമാന്‍ ഇക്കാര്യത്തില്‍ ശക്തമായ നീക്കവുമായി മുന്നോട്ട് പോകുകയാണ്. ഇതോടെ ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വരുമാനത്തില്‍ വലിയ രീതിയില്‍ കുറവുണ്ടാകും. എണ്ണവിലയില്‍ കുറവുവന്നതോടെ, പല രാജ്യങ്ങളും ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള നികുതിയില്‍ വര്‍ധനവരുത്തിയിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെയാണ്. ജി.സി.സി രാജ്യങ്ങള്‍ ആറു മാസം മുമ്പു പ്രവാസികളില്‍നിന്ന് ആദായനികുതി പിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. മൂല്യവര്‍ധിതനികുതിയും പണമയക്കുന്നതിന് നികുതിയും കൂടി ഏര്‍പ്പെടുത്താനാണ് യു.എ.ഇ ആലോചിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യാവശ്യ സാധനങ്ങളുടെ വിലയും സേവനങ്ങള്‍ക്കുള്ള നിരക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വാടകയും സ്കൂള്‍ ഫീസും വന്‍തോതില്‍ വര്‍ധിച്ചു. ഇതിന് പുറമേ ശമ്പളം വെട്ടിക്കുറയ്ക്കലും കൂടിയായതോടെ മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്കു മടക്കി അയക്കുകയാണ്. കമ്പനികള്‍ തമാസ സൗകര്യം നല്‍കാത്തവര്‍ക്ക് സ്വന്തം നിലയില്‍ താമസ സൗകര്യം ഒരുക്കേണ്ടതായി വരുന്നുണ്ട്. വാടക കുത്തനെ കൂടിയതോടെ വര്‍ഷങ്ങളായി ഗള്‍ഫില്‍ കുടുംബങ്ങളായി താമസിച്ചിരുന്നവര്‍ പലരും കുടുംബങ്ങളെ മടക്കി അയച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു താമസസൗകര്യം കണ്ടെത്താന്‍ ആരംഭിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button