GeneralLatest NewsMovie GossipsNEWS

‘നജീബിനെ സ്നേഹം കൊണ്ട് പൊതിഞ്ഞുപിടിക്കാൻ പൃഥ്വിരാജുണ്ട്!’: വൈറൽ കുറിപ്പ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്. സിനിമ ഇറങ്ങിയതിന് പിന്നാലെ ബെന്യാമിനെതിരെ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.

ഇപ്പോഴിതാ യഥാർത്ഥ നജീബും സിനിമയിലെ നജീബും തമ്മിൽ സംസാരിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നജീബിനെ പൃഥ്വിരാജ് ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ ആണിപ്പോൾ ആടുജീവിതത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. വീഡിയോ വൈറലായതോടെ, പൃഥ്വിരാജിനെ പുകഴ്ത്തി നിരവധി പേർ രംഗത്ത്. നജീബിനുചുറ്റും വെറുപ്പിൻ്റെ മണൽക്കാറ്റ് വീശുമ്പോഴും ആ മനുഷ്യനെ സ്നേഹം കൊണ്ട് പൊതിഞ്ഞുപിടിക്കാൻ പൃഥ്വിരാജുണ്ടെന്ന് എഴുത്തുകാരൻ സന്ദീപ് ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പൃഥ്വിരാജും നജീബും(ഷുക്കൂർ) തമ്മിലുള്ള സ്നേഹ സംഭാഷണം യൂട്യൂബിൽ കണ്ടു. ആടുജീവിതം റിലീസായതിനുപിന്നാലെ നജീബ് എന്ന പാവം മനുഷ്യൻ ഒരുപാട് ദ്രോഹിക്കപ്പെട്ടിരുന്നു. നെഞ്ചുതകർന്ന് നിന്ന നജീബിനെ സ്നേഹവും ബഹുമാനവും കൊണ്ട് വീർപ്പുമുട്ടിച്ച പൃഥ്വി ഒരുപാട് കയ്യടികൾ അർഹിക്കുന്നുണ്ട്.
ആടുജീവിതത്തിൻ്റെ ആദ്യ ഷോ കാണാൻ നജീബ് എത്തിയിരുന്നു. സിനിമയിലെ പല സീനുകളും അദ്ദേഹത്തെ കരയിച്ചു. തിയേറ്ററിൻ്റെ പുറത്തുവെച്ച് നജീബ് ഇങ്ങനെ പ്രതികരിച്ചു-
”എൻ്റെ മകൻ്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചു. എൻ്റെ വീട്ടിൽ നിന്ന് ആരും സിനിമ കാണാൻ വന്നിട്ടില്ല. നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് ഞാൻ തിയേറ്ററിൽ എത്തിയത്…”
അങ്ങനെ വിങ്ങിപ്പൊട്ടി നിന്ന നജീബിനോട് ചില മാദ്ധ്യമപ്രവർത്തകരും യൂട്യൂബേഴ്സും ചോദിച്ച പ്രധാന ചോദ്യം എന്തായിരുന്നു?
”ആടുജീവിതം എന്ന നോവലിലെ നജീബ് ഒരു ആടുമായി ലൈംഗികബന്ധം പുലർത്തുന്നുണ്ട്. അത് ശരിക്കും നടന്ന സംഭവമാണോ?”
ആ ചോദ്യത്തിൻ്റെ മുമ്പിൽ നജീബ് ശരിക്കും പതറി. എഴുത്തുകാരനായ ബെന്യാമിൻ്റെ ഭാവന മാത്രമാണ് ആ സംഭവം എന്ന് അദ്ദേഹത്തിന് പലതവണ വിശദീകരിക്കേണ്ടിവന്നു.
ചില യൂട്യൂബേഴ്സ് നജീബിൻ്റെ വീട്ടിൽ പോയിട്ടാണ് ഇൻ്റർവ്യൂ എടുത്തത്. നജീബ് സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ തൊട്ടടുത്ത് നിൽക്കുന്നത് കാണാമായിരുന്നു. അപ്പോഴും അവതാരകർ നീചമായ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു!
കുറേപ്പേർ നജീബിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചു. മുസ്ലിം ആയ നജീബ് മൃഗരതി നടത്തിയതിൽ അത്ഭുതമില്ല എന്ന് ഒരു സ്ത്രീ പരസ്യമായി പറഞ്ഞു! ആ വിഷജീവിയ്ക്ക് സോഷ്യൽ മീഡിയയിൽ മോശമല്ലാത്ത പിന്തുണയും ലഭിച്ചു!
നജീബിനെ ദ്രോഹിക്കുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങൾ നജീബിൻ്റെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ!?
നജീബ് അനുഭവിച്ചതെല്ലാം ആ കണ്ണുകളിലുണ്ട്. മരുഭൂമിയിലെ നജീബിൻ്റെ ദുരിതങ്ങൾ അവസാനിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ കരഞ്ഞ് കലങ്ങിയത് പോലുള്ള കണ്ണുകളാണ് നജീബിന് ഇപ്പോഴും ഉള്ളത്!
അങ്ങനെയുള്ള നജീബിനെ വേട്ടയാടുന്നവരുടെ മാനസികാവസ്ഥ എന്താണ്? അത്തരക്കാർ മനുഷ്യർ തന്നെയാണോ!?
ഇവിടെയാണ് പൃഥ്വിരാജിൻ്റെ മഹത്വം നമുക്ക്‌ മനസ്സിലാകുന്നത്. താരപരിവേഷം അഴിച്ചുവെച്ചിട്ടാണ് പൃഥ്വി നജീബിനോട് സംസാരിച്ചത്. മറ്റ് അഭിമുഖങ്ങളിൽ വലിഞ്ഞുമുറുകിയ മുഖവുമായി ഇരുന്ന നജീബ് പൃഥ്വിയുടെ മുമ്പിൽ അങ്ങേയറ്റം കംഫർട്ടബിൾ ആയിരുന്നു.
പൃഥ്വിയുടെ മുഖത്ത് സ്നേഹം കാണാമായിരുന്നു. ആ ശരീരഭാഷയിൽ വിനയമുണ്ടായിരുന്നു. പൃഥ്വി പാലിച്ച മിതത്വം പോലും അതീവ സുന്ദരമായിരുന്നു.
പൃഥ്വിയുടെ ഒരു ചോദ്യം ഇതായിരുന്നു-
”മരുഭൂമിയിലെ ആ പഴയ സ്ഥലങ്ങളെല്ലാം ഒരിക്കൽക്കൂടി കാണാൻ അവസരം കിട്ടിയാൽ ഇക്ക പോകുമോ? ”
”ഇല്ല” എന്ന മറുപടി നജീബ് നൽകിയപ്പോൾ പൃഥ്വി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു! കൂടുതൽ വാക്കുകളുടെ ആവശ്യം അവിടെ ഇല്ലായിരുന്നു!
അഭിമുഖം അവസാനിക്കുന്ന സമയത്ത് നജീബിനെ കെട്ടിപ്പിടിക്കാനോ നാടകീയത സൃഷ്ടിക്കാനോ പൃഥ്വി ശ്രമിച്ചില്ല. ഒരു ഷെയ്ക് ഹാൻഡിലൂടെ പൃഥ്വി നജീബിനോട് ഗുഡ്ബൈ പറഞ്ഞു. ആ യാത്രാമൊഴിയിലും അപാരമായ സത്യസന്ധത ഉണ്ടായിരുന്നു.
നജീബിനുചുറ്റും വെറുപ്പിൻ്റെ മണൽക്കാറ്റ് വീശുന്നുണ്ട്. പക്ഷേ ആ മനുഷ്യനെ സ്നേഹംകൊണ്ട് പൊതിഞ്ഞുപിടിക്കാൻ പൃഥ്വിരാജുണ്ട്!

 

shortlink

Related Articles

Post Your Comments


Back to top button