CinemaGeneralIndian CinemaLatest NewsMollywood

ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ഗിരീഷ് നെയ്യാറിന്റെ ത്രസിപ്പിക്കുന്ന ഭൂതകാലം …..!!!

ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ധീരനായ കലാകാരനാണ് ഗിരീഷ് നെയ്യാർ. ശുഭാപ്തി വിശ്വാസവും സ്വപ്നം കാണാനുള്ള മനസ്സും മാത്രം കൈമുതലാക്കിയാണ് ഗിരീഷ് പ്രതികൂല സാഹചര്യങ്ങളെ മറികടന്നത്. വിദ്യാഭ്യാസ – മത്സര പരീക്ഷാ പരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നായ ടാലന്റ് അക്കാദമിയുടെ സ്ഥാപകൻ കൂടിയായ ഗിരീഷിന്റെ ജീവിതവും അദ്ദേഹം പിന്നിട്ട അതികഠിനമായ വഴികളും അധികമാർക്കും അറിയില്ല. വിധിക്കു മുന്നിൽ തോറ്റു കൊടുക്കുവാൻ ഗിരീഷിന് അന്നും ഇന്നും സാധിക്കുമായിരുന്നില്ല. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടും ശുഭാപ്തി വിശ്വാസം മാത്രം മുറുകെപ്പിടിച്ചാണ് ജീവിതം നൽകിയ പരീക്ഷകളിലെല്ലാം വിജയിച്ചു കയറിയത്. 12 വയസു മുതൽ റബർ ടാപ്പിംഗ്, ഇഷ്ടിക ചൂളയിലെ ജോലി, കെട്ടിടം പണി തുടങ്ങി പല ജോലികളും ഉപജീവനത്തിനായി തെരഞ്ഞെടുത്തപ്പോഴും ഉറവ വറ്റാത്ത കലയുടെ നീർച്ചാലുകൾ ഗിരീഷിന്റെ ഉള്ളിലുണ്ടായിരുന്നു. വിദേശ ജോലി സാധ്യതക്കായി ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ചിന്തയാണ് പാതിവഴിയിൽ നിന്നുപോയ സ്കൂൾ വിദ്യാഭാസം വർഷങ്ങൾക്കിപ്പുറം പുനരാരംഭിക്കാനുള്ള പ്രേരണയായത്. തുടർന്ന് തീക്ഷ്ണതയുള്ള ഇച്ഛാശക്തിക്ക് മുന്നിൽ അതികഠിനമായ ജീവിത സമസ്യകളൊക്കെ നിസ്സഹായതയിൽ നിന്ന്‌ അവസരങ്ങളായി പരിണമിച്ചത് സുന്ദരമായൊരു ചലച്ചിത്രക്കഥ പോലെയാണ്.

ഗിരീഷിന്റെ എസ്എസ്എൽസി, പ്രീഡിഗ്രി, ഇംഗ്ലീഷിലുള്ള ബിരുദം, തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് നിയമ ബിരുദം, ജേർണലിസം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ നേട്ടങ്ങൾ തോറ്റുപോയ, തോറ്റു പോകാൻ സാധ്യതയുള്ള പലർക്കും പ്രചോദനമാണ്. അടങ്ങാത്ത ആഗ്രഹവും ആവേശവും മനുഷ്യന് നൽകുന്ന സന്തോഷം എത്ര വലുതാണെന്നാണ് ഗിരീഷിന്റെ ജീവിതം നമുക്ക് നൽകുന്ന പാഠം. നിയമ വിദ്യാർത്ഥികളായ സഹപാഠികളുടെ ക്ലാസ് മുറിയിലെ പിൻബെഞ്ച് പിഎസ്‍സി പഠനം തന്റെ ജീവിതത്തെ മറ്റൊരു ദിശയിലേക്കു നയിച്ചത് ഗിരീഷിന് പോലും ഇനിയും വിശ്വസിക്കാനാവാത്ത നിയോഗമാണ്. ഗവണ്മെന്റ് ജോലിനേടണമെന്നു മുൻപൊരിക്കലും ആഗ്രഹിച്ചിരുന്നില്ലയെങ്കിലും രണ്ട് സുഹൃത്തുക്കളോടൊപ്പം ചേർന്ന് തിരുവനന്തപുരത്ത് വാടകയ്ക്ക് ഒരു വീടെടുത്തു സജീവമായ മുഴുവൻ സമയ പിഎസ്‍സി പഠനത്തിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. സഹപാഠികളുടെയും തന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടി പഞ്ചായത്തു വകുപ്പിൽ എൽഡി ക്ലാർക്ക് ജോലി ലഭിച്ചു. 8 ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന, മാതാപിതാക്കളുടെ സ്നേഹ സംരക്ഷണ വലയമില്ലാത്ത എന്നാൽ അനുജത്തിയുടെ കൂടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന ഒരു 12 വയസുകാരന് ജീവിതകാലം സുഖമായി ജീവിക്കാൻ എൽഡി ക്ലാർക്ക് ജോലി ധാരാളമായിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ചു തൊട്ടടുത്ത ദിവസം ഒരു വർഷത്തേക്ക് അവധിയെടുത്തു ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന മത്സരപ്പരീക്ഷയായ സിവിൽ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിക്കുകയാണ് ഗിരീഷ് ചെയ്തത്. ആ ഉദ്യമത്തിൽ പ്രായപരിധി വില്ലനായെത്തിയെങ്കിലും ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്‌ പ്രിലിംസ്‌ പാസ്സാകാൻ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയായിരുന്നു. തന്റെ പ്രായത്തിലുള്ള സുഹൃത്തുക്കളിൽ പലരും അടുത്ത വർഷങ്ങളിൽ ഡൽഹിയിൽ കോച്ചിങ്ങിന് ചേരുന്നതും ഐഎഎസും ഐപിഎസും ഐഎഫ്എസുമൊക്കെ നേടുന്നതും തനിക്ക് ഇനി ആ പരിക്ഷ എഴുതാൻ കഴിയില്ലായെന്നുമുള്ള തിരിച്ചറിവ് ചെറിയൊരു നിരാശയിലേക്കും പിന്നീട് വിഷാദരോഗത്തിന്റെ വക്കോളം അയാളെ എത്തിച്ചു. എന്നാൽ, ആ പ്രതിസന്ധി ഘട്ടത്തെയും തന്റെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാൻ അയാൾക്ക്‌ സാധിച്ചു. ഇതിനിടയിൽ ഇരുപതിലധികം പിഎസ്‍സി റാങ്ക്ലിസ്റ്റുകളിൽ ഉൾപ്പെടുകയും ജൂനിയർ എംപ്ലോയിമെന്റ് ഓഫീസർ ഉൾപ്പെടെ നിരവധി ഗവണ്മെന്റ് ജോലികൾ ലഭിക്കുകയും ചെയ്തു.

എന്നാൽ, സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്കു വേണ്ടി ക്ലാസ്സെടുക്കുന്ന അധ്യാപകനായി അദ്ദേഹം ഇതിനകം മാറികഴിഞ്ഞിരുന്നു. തനിക്ക് ലഭിച്ച ഗവണ്മെന്റ് ജോലികളെല്ലാം ഉപേക്ഷിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിനായി സഹായിക്കണമെന്ന ആഗ്രഹത്തോടെ ഒരു സ്ഥാപനം ആരംഭിക്കുകയും അത് ഇന്ന് ടാലന്റ്എ അക്കാദമി എന്ന പേരിൽ കേരളത്തിലുടനീളം ബ്രാഞ്ചുകളും ഫ്രാൻഞ്ചൈസികളും 200 ലധികം സ്റ്റാഫ് അംഗങ്ങളും ഉള്ള വലിയൊരു സ്ഥാപനമായി മാറുകയും ചെയ്തു. കൂടാതെ ഐടി കമ്പനി സ്ഥാപിക്കുകയും ഇന്ത്യയിൽ തന്നെ എഡ്യൂക്കേഷൻ ടെക്‌നോളജിയിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള ഒരു ഓപ്പൺ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലുമാണ് ഗിരീഷ്. അക്ഷരങ്ങളിലൂടെ അറിവും ജീവിതവും പകർന്നു കൊടുക്കുമ്പോഴും ആളിക്കത്താൻ പാകത്തിന് കലയുടെ ഒരുതരി ഗിരീഷിന്റെ ഉള്ളിലുണ്ടായിരുന്നു. അഭിനേതാവ്, ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ തലങ്ങളിൽ മലയാള – തമിഴ് സിനിമാ മേഖലയിലേക്കും തന്റെ സാന്നിധ്യം ഉറപ്പിക്കുമ്പോൾ വലിയ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യവും പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ നമുക്കും നേടാൻ കഴിയും പലതും…, ഗിരീഷ് നെയ്യാറിന്റെ ജീവിതവും അതുതന്നെയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത് !!! വരും വഴികളിലും എല്ലാം ശുഭമായി പരിണമിക്കും എന്ന പ്രതീക്ഷയോടുകൂടി ഗിരീഷ് യാത്ര തുടരുകയാണ്.. അദ്ദേഹത്തിന്റ പുതിയ ചിത്രത്തിന്റെ പേരുപോലെ തന്നെ ശുഭാപ്തി വിശ്വാസത്തോടെ.

shortlink

Post Your Comments


Back to top button