
മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയുമാണ് സൈജു കുറുപ്പ് മലയാള സിനിമയിൽ തിളങ്ങി. ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രമാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്ത കാലത്തായി കോമഡി റോളുകളിലൂടെയാണ് നടന്‍ കൂടുതല്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, പ്രതി പൂവന്‍ കോഴി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലെല്ലാം നടന്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തില്‍ ഏറെ സങ്കടം തോന്നിയൊരു കാര്യത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു.
ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച കോമേഡിയനുളള അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്റെ അച്ഛനായിരുന്നു നടന്‍ സമര്‍പ്പിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ വന്നപ്പോള്‍ അതിന് താഴെ വന്നൊരു കമന്റാണ് തന്നെ പഴയൊരു സംഭവം ഓര്‍മ്മിപ്പിച്ചതെന്ന് സൈജു കുറുപ്പ് പറയുന്നു്. സൈജു കുറുപ്പിന്റെ അച്ഛനെക്കുറിച്ച് ഒരു പഴയ ഓര്‍മ്മ എന്ന് പറഞ്ഞാണ് കമന്റ് തുടങ്ങിയത്.
”ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി ജൂബിലി എന്ന സിനിമ വരുന്നത്. ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അടുത്ത് വന്നു.
ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ. ചേട്ടന് വേറെ പണിയില്ലേ. എന്ന് ചോദിച്ചു ഞാന്‍. അയാള്‍ ഒന്നും പറയാതെ പോയി. അപ്പോള്‍ ആരോ പറഞ്ഞു. അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്. ഞാന്‍ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്. അദ്ദേഹത്തെ ഓര്‍ത്ത് ഞാനഭിമാനിക്കുന്നു.വളരെ സ്‌നേഹമുളെളാരു വ്യക്തിയായിരുന്നു”. ഇതായിരുന്നു ആ കമന്റ്.
എന്നാൽ അത് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞുപോയതായിട്ടാണ് സൈജു കുറുപ്പ് പറയുന്നത്. ആ സിനിമ ഇറങ്ങിയ സമയത്ത്. എനിക്കോര്‍മ്മയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷര്‍ വിതരണം ചെയ്യാന് ഒരാളെ ഏല്‍പ്പിക്കാന്‍ ഞാനച്ഛനോട് പറഞ്ഞിരുന്നു. എന്നാൽ ആളെ ഏര്‍പ്പാടാക്കിയതിന് ശേഷം കുറച്ചു ബ്രോഷറുകള്‍ അച്ഛന്‍ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കില്‍ അച്ഛനെത്ര സങ്കടമായി കാണും. എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. ഇതുപോലുളള സങ്കടങ്ങള്‍ ഒന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ രക്ഷപ്പെട്ട് കാണണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു അച്ഛനെന്നും. സൈജു കുറുപ്പ് പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിതമായൊരു റോഡപകടത്തില്‍ സൈജു കുറുപ്പിന്റെ അച്ഛന്‍ മരണപ്പെട്ടത്. അച്ഛന്റെ മരണം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞ ഒന്നാണെന്നും ആ സമയത്ത് വല്ലാത്തൊരു നിര്‍വികാരത ആയിരുന്നു എന്നും സൈജു കുറുപ്പ് വ്യക്തമാക്കി.
Post Your Comments