മലയാളത്തിൽ തുടങ്ങി ഇപ്പോൾ തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരത്തെ കുറിച്ച് പഴയകാല സൂപ്പർ താരം ഷീല പറഞ്ഞത് വൈറലായിരിക്കുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പുതിയ കാലത്തെ നായികമാരുടെ അവസ്ഥയെക്കുറിച്ച് ഷീല തുറന്നുപറഞ്ഞത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ അഭിനയം എളുപ്പമായെന്നും കഥയില്ലാതെയും പടമെടുക്കാമെന്ന അവസ്ഥയാണെന്നും ഷീല പറയുന്നു. ബിഗ് ബഡ്ജറ്റ് പടം വന്നപ്പോള്‍ നായിക ഇല്ലാതായി. ഇപ്പോഴത്തെ പെണ്കുട്ടികളൊക്കെ നല്ല കഴിവുളളവരാണ്.എന്നിട്ടെന്താ? പഴയ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല. ഷീല പറയുന്നു.
ഇന്നത്തെ നടിമാര്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുകയാണെന്നും ഷീല പറഞ്ഞു. സങ്കടം തോന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം വയറു നിറയെ കഴിക്കാന്‍ യോഗമില്ല. പണ്ടുകാലത്ത് നടിമാര്‍ വണ്ണം കൂട്ടാന്‍ വേണ്ടി തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിന് പുറമെ ഇന്‍ഞ്ചക്ഷനും എടുക്കും ഷീല പറഞ്ഞു. കാരവന് വന്നപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ കൂട്ടായ്മകള്‍ ഇല്ലാതായെന്നും ഷീല പറഞ്ഞു. പരസ്പര സ്നേഹം കുറഞ്ഞു. സ്വാര്‍ത്ഥത കൂടി.
ഞങ്ങളുടെ കാലത്ത് ചൂടും വെയിലും സഹിച്ചു കല്ലിലും മുളളിലും ചെരിപ്പിടാതെ നടന്നാണ് നാടന്‍ പെണ്ണായി അഭിനയിച്ചത്. കാലിന് നീരു വന്നിട്ടുണ്ട്. ഇന്നു ചെരിപ്പിട്ടു നടന്നാലും ഇട്ടിട്ടില്ലെന്നും തോന്നിപ്പിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ടു കഴിയും. ഷീല പറഞ്ഞു. ഇന്ന് സിനിമയില്‍ എല്ലാം സ്വാഭാവികമാണ്. പഴയ സിനിമയിലെ ഡയലോഗുകളും അഭിനയവുമൊക്കെ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് കൃത്രിമമായി തോന്നും. പക്ഷേ അന്നത്തെ പരിമിതികളും ഓര്‍ക്കണം.
ഇന്നത്തെപോലെ വസ്ത്രത്തില്‍ കുത്തിവെക്കുന്ന മൈക്രോഫോണില്ല. ഞാനും നസീറും രഹസ്യം പറഞ്ഞാലും ഉറക്കെ പറയണം. അല്ലെങ്കില്‍ ഫാനിന്റെ ഉയരത്തില്‍ തൂക്കിയിട്ട മൈക്രോഫോണ്‍ പിടിച്ചെടുക്കില്ല. മാത്രമല്ല. അന്നത്തെ തിരക്കഥാകൃത്തുകളൊക്കെ നാടകത്തില്‍ നിന്നു വന്നവരാണ്. പക്ഷേ അന്ന് ഞങ്ങള്‍ പറഞ്ഞത് ശുദ്ധ മലയാളമാണ്. ഇന്നു സംസാരിക്കുന്നത്. മംഗ്ലീഷല്ലേ. അഭിമുഖത്തില്‍ ഷീല പറഞ്ഞു.
Post Your Comments