CinemaGeneralMollywoodNEWSWOODs

ആ സംവിധായകന്റെ മുന്നറിയിപ്പ് വകവച്ചില്ല; മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെക്കുറിച്ച് സംവിധായകന്‍ ശ്യാംദത്ത്

സ്ട്രീറ്റ്‌ലൈറ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്ന ഛായാഗ്രാഹകന്‍ ശ്യാംദത്ത് സൈനുദ്ദീന്‍ തന്റെ ജീവിതത്തില്‍ മരണത്തെ മുഖാ മുഖം കണ്ട സന്ദര്‍ഭത്തെക്കുറിച്ചു പറയുന്നു. സംവിധാന രംഗത്ത് എത്തുന്നതിന് മുന്പ് തെലുങ്ക്, തമിഴ്, കന്നട സിനിമകളിലൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പച്ചിട്ടുണ്ട് ശ്യാം ദത്ത്. അത്തരം ഒരു അവസരത്തില്‍ നേരിട്ട ഒരു അനുഭവമാണ്‌ ഒരു മാധ്യമത്തോട് ശ്യാം പങ്കു വച്ചത്.

ശ്യാം ദത്തിന്റെ വാക്കുകള്‍ ഇങ്ങനെ … 2013 ല്‍ പുറത്തിറങ്ങിയ സാഹസം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ലാഡാക്കിലെ മലനിരകളിലാണ് ചിത്രീകരണം നടക്കുന്നത്. വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍, ഒരു ബൈക്കിലിടിച്ച് മലയുടെ സൈഡിലേക്ക് വീഴുന്ന രംഗമാണ് ഷൂട്ടി ചെയ്യുന്നത്. അതിനായി നാല് ക്യാമറകള്‍ വ്യത്യസ്ത ലൊക്കേഷനുകളിലായി വച്ചു. 150 അടി ഉയരത്തിലാണ് ക്യാമറ സെറ്റ് ചെയ്തത്. അത് അപകടമണെന്ന് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ആംഗിളില്‍ ചിത്രീകരിച്ചാല്‍ ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ഒരു ഷോട്ട് ലഭിയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. സംഘട്ടന സംവിധായകനായ സ്റ്റണ്ട് സില്‍വയും എനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്തെങ്കിലും തെറ്റായി സംഭവിയ്ക്കുകയാണെങ്കില്‍ ഇടത്തോട്ട് മാറണം എന്നും, ഒരിക്കലും വലത്തേക്ക് മാറരുത് എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ നല്ല വേഗത്തിലാണ് വന്നത്.. സംവിധായകനും കൊറിയോഗ്രാഫറും പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കാറ് ബൈക്കില്‍ തട്ടി എന്റെ നേര്‍ക്കേക്ക് മറിഞ്ഞു.. പെട്ടന്ന് ഞാന്‍ ഇടത്തോട്ട് മാറി. കൃത്യമായി ഞാന്‍ നിന്നിടത്താണ് കാര്‍ വന്ന് വീണത്. ഭാഗ്യം കൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു രംഗത്ത് കാര്‍ വളരെ വേഗത്തില്‍ വരുന്ന ഒരു രംഗമായിരുന്നു. അമിതമായ വേഗത്തില്‍ വന്ന കാര്‍ സ്‌കിഡ്ഡായി ക്യാമറയ്ക്ക് നേരെ വന്നു. ആ വേഗത കണ്ട് അല്പം പേടിച്ചുവെങ്കിലും ഞാന്‍ മോണിറ്ററില്‍ തന്നെ നോക്കി. കാര്‍ കൃത്യമായി ലെന്‍സിന് മുന്നില്‍ വന്നു നിന്നു.

‘നിങ്ങളുടെ ധൈര്യം സമ്മതിച്ചു.. പക്ഷെ ആ ഡ്രൈവര്‍ക്ക് ചെറിയൊരു പാളിച്ച പറ്റിയിരുന്നങ്കില്‍ നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടേനെ. സാഹസം നല്ലതാണ്.. പക്ഷെ അതിന് മുന്‍പ് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന വീട്ടുകാരെ കുറിച്ച് ആലോചിക്കണം. ജീവനെക്കാല്‍ വലുതല്ല ഈ ഷോട്ട്’- എന്നാണ് ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ ആ രംഗത്തിന് ശേഷം എന്നോട് പറഞ്ഞത്.

ഒരിക്കല്‍ മാത്രമല്ല ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. 2010 ല്‍ പ്രസ്ഥാനം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലും അപകടം സംഭവിച്ചിരുന്നു. ഹൈദരാബാദിലാണ് ഷൂട്ടിങ് നടക്കുന്നത്. തിരക്കു പിടിച്ച റോഡിലൂടെ ക്യാമറ കൈയ്യില്‍ പിടിച്ചോടിയാണ് ഞാന്‍ ആ രംഗം ചിത്രികരിയ്ക്കുന്നത്. ഓട്ടത്തില്‍ കാല് തെറ്റി വീണു മുഖം പൊട്ടി ചോരയൊലിച്ചു. അവിടെ നിന്നെഴുന്നേറ്റ് ഞാന്‍ ഒരു ടേക്ക് കൂടെ പറഞ്ഞു. ആ പരിക്ക് അത്ര ഗുരുതരമല്ലായിരുന്നു – ശ്യാംദത്ത് പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button