നടൻ നിവിൻ പോളിയെ നായകനാക്കി 2018ൽ പുറത്തിറങ്ങിയ ‘ഹേയ് ജൂഡ്’ എന്ന ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി നിർമ്മാതാവ് അനിൽ അമ്പലക്കര വ്യക്തമാക്കി.
ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് കാളിദാസ് ജയറാമിനെ ആയിരുന്നു. സാറ്റലൈറ്റ് മൂല്യം കൂടി പരിഗണിച്ച് നിവിനെ നായകനാക്കാമെന്ന തീരുമാനം വന്നതോടെയാണ് നിവിന് നറുക്ക് വീണത്. സംവിധായകൻ ശ്യാമപ്രസാദിനോട് പ്രതിഫലം ചോദിച്ച് ശരിയാക്കാമെന്നും ഇതൊരു കൊമേഴ്‌സ്യൽ ചിത്രമല്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ നിവിന്റെ എഗ്രിമെന്റ് വാങ്ങാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് നിവിൻ എഴുതിയത്. ശ്യാമപ്രസാദിനോട് സംസാരിച്ചപ്പോൾ പിന്നീട് ശരിയാക്കാം എന്നായിരുന്നു മറുപടി തന്നത്.
പ്രതിഫലം ആദ്യം പറയാതെ ഇത്രയും തുക ചോദിച്ചത് പുതിയ അനുഭവമാണെന്ന് അനിൽ അമ്പലക്കര പറഞ്ഞു. നാലര കോടി രൂപയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് നഷ്ടമായത്. പിന്നീട് സിനിമ ചെയ്യാൻ പോലും മടുപ്പ് തോന്നിയെന്ന് അനിൽ അമ്പലക്കര പറഞ്ഞു. തൃഷ ഷൂട്ടിങ്ങിന് എത്തിയെങ്കിലും നിവിൻ ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞ് പോയി. നിവിൻ ഇല്ലാത്തതിനാൽ ഷൂട്ട് നടന്നില്ല. അമേരിക്കയിൽ മൂന്ന് നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം സിനിമയുടെ ചിലവ് കൂട്ടി. ചിത്രം പൂർത്തിയായപ്പോൾ ചെലവ് പ്രതീക്ഷിച്ചതിലും അധികമായെന്നും നിർമ്മാതാവ് വ്യക്തമാക്കി.
Post Your Comments