
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിൽ അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിപ്പ് കോടതി വിധി.
കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് അഡ്വ. പി നാരായണന്‍കുട്ടി മുഖേനയാണ് പരാതി നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി.
മോഹന്‍ലാലിന്റെ ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്.
ഫോട്ടോ അനുവാദമില്ലാതെ അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് പരാതിക്കാരിക്ക് മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്നാണ് 2017ല്‍ ആണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികള്‍ ഇത് നിഷേധിക്കുകയായിരുന്നു.
ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി.ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു. ഇതുവരെയും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സി ഫ്രാന്‍സിസ്, സജി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments