
മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രമായി എത്തി ഏറെ ശ്രദ്ധനേടിയ നടി അശ്വിനിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തിയത്. റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും അഭിമുഖത്തിൽ അശ്വനി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഒരു മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതായിരിക്കും നിങ്ങൾ കണ്ടത്. അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം.
അയാൾ വലിയൊരു സംവിധായകനാണ്. എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് ഓഫിസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. അമ്മയാണ് എന്റെ ശക്തി. അമ്മ ഒപ്പമുണ്ടെങ്കിൽ നൂറു ആണുങ്ങൾ ഒപ്പമുള്ളത് പോലെ ആണ്. അയൺ ലേഡി എന്ന് പറയുന്നതാകും ശരി. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യൂം ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘എനിക്ക് നല്ല സുഖമില്ല, നീ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ’ എന്ന്.
ആ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. ഓഫിസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ സർ മുകളിലുണ്ട്, അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫിസിൽ നിന്നു പറഞ്ഞു. കൂടെ വന്ന ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസൗകര്യമുണെന്നും എന്നോടു പൊയ്ക്കോളൂ എന്നും പറഞ്ഞു. ഞാൻ അന്ന് ടീനേജറാണ്. ഞാൻ ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെ സംവിധായകന്റെ മുറിയുടെ അരികിലെത്തിയത്. പക്ഷേ, അവിടെ ആരെയും കണ്ടില്ല. ബെഡ് റൂമിൽ നിന്നും അകത്തേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഞാൻ റൂമിലേക്ക് കയറി. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു.
അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. ഒരു നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് എന്റെ തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, അതോ ഇത് ചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.’
Post Your Comments