
കുടുംബ പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്ന നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. മോഹൻലാൽ, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു വരവേല്പ്. പ്രേക്ഷകാർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ കഥ ഒരു വെറും കഥയല്ലെന്നും അത് ശ്രീനിവാസന്റെ ജീവിതത്തിൽ നിന്ന് അടർത്തി എടുത്തത് ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തന്റെ പഴയതും പുതിയതുമായ സിനിമകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാക്കുകൾ വിശദമായി :
‘സന്ദേശം എന്ന സിനിമയോട് എതിർപ്പുള്ളവർ വളരെ കുറച്ചേ ഉണ്ടാവുകയുള്ളു. അതിലെ നർമ്മം ആസ്വദിക്കാൻ കൂടുതൽ പേർക്കും സാധിച്ചു എന്നത് കൊണ്ടാണ് പുറത്തിറങ്ങി 32 വർഷങ്ങൾക്ക് ശേഷവും ആ സിനിമ ഓർമിക്കപ്പെടുന്നത്. വരവേല്പ് എന്ന സിനിമയും കൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തിൽ നിന്ന് ശ്രീനിവാസൻ മെനഞ്ഞെടുത്തതാണ് അതിന്റെ ഇതിവൃത്തം.
വാസ്തവത്തിൽ ഒരു കഥയായല്ല ശ്രീനി അത് എന്നോട് പറഞ്ഞത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛൻ കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു ബസ് വാങ്ങിയപ്പോൾ പെട്ടെന്ന്, മുതലാളിയായി മുദ്രകുത്തപ്പെട്ടതും അതിന്റെ പേരിൽ തൊഴിലാളികളും യൂണിയൻകാരുമൊക്കെ ചേർന്ന് അദ്ദേഹത്തെ കുത്തുപാള എടുപ്പിച്ചതുമായിരുന്നു യഥാർഥ സംഭവം.
അത് കേട്ടപ്പോൾ അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത് പറഞ്ഞപ്പോൾ, അതൊരു ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാൽ ശരിയാവില്ല, നമുക്കിതിനെ തമാശ കൊണ്ടു പൊതിയാമെന്ന് ശ്രീനി പറഞ്ഞു. അങ്ങനെ അത് പൊതിഞ്ഞു. മോഹൻലാലിന്റെ മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിലൂടെ ആ സന്ദേശം പ്രേക്ഷകമനസിൽ പതിയുകയും ചെയ്തു.’
Post Your Comments