
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന ചിത്രമാണ് രാമസിംഹൻ രചനയും സംവിധാനവും ചെയ്ത ‘1921 പുഴ മുതല്‍ പുഴ വരെ’. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിർമ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ തലൈവാസല്‍ വിജയ് ആണ് എത്തുന്നത്. ജോയ് മാത്യു, ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മൃഗീയമായി വേട്ടയാടപ്പെട്ട ഒരു സമൂഹത്തിൻ്റെ കഥ പറയാൻ, കേൾക്കാൻ 100 വർഷം വേണ്ടി വന്നു എന്നത് ദയനീയമാണ് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം :
എന്തിനും ഏതിനും ഇര വാദം പ്രബലമായ ഈ നാട്ടിൽ, മൃഗീയമായി വേട്ടയാടപ്പെട്ട ഒരു സമൂഹത്തിൻ്റെ കഥ പറയാൻ, കേൾക്കാൻ 100 വർഷം വേണ്ടി വന്നു എന്നത് ദയനീയമാണ്. അത് കൊണ്ട് തന്നെ രാമസിംഹൻജിയുടെ ഈ ചരിത്ര ഉദ്യമത്തെ ഹൃദയം തുറന്ന് പിന്തുണയ്ക്കേണ്ട ബാധ്യത എല്ലാ മലയാളികൾക്കുമുണ്ട്. വേട്ടക്കാരൻമാരെ ഇരകളാക്കാനുള്ള കുബുദ്ധികൾക്കെതിരായ ചെറുത്ത് നിൽപ്പ് എന്ന തരത്തിലാണ് സിനിമ പ്രഖ്യാപിക്കപ്പെട്ടത് എന്നതിനാൽ ഇത് ഒരു സത്യാന്വേഷണം കൂടിയാണ്. പ്രകോപനം ഉണ്ടാക്കിയവർ പാതി വഴിയിൽ മടങ്ങിയപ്പോഴും പ്രതിസന്ധികളും ചതിക്കുഴികളും പതിയിരുന്ന് ആക്രമിച്ചപ്പോഴും നിശബ്ദമായി അതേസമയം കരുത്തോടെ മുന്നോട്ട് പോയാണ് രാമസിംഹൻ ഇത് പൂർത്തിയാക്കിയിരിക്കുന്നത്. അതിന് സമാജം കയ്യയച്ച് നൽകിയ പിന്തുണയാണ് ഈ സിനിമയുടെ നട്ടെല്ല്. ആ അർത്ഥത്തിൽ ഇത് നമ്മുടെ ഓരോരുത്തരുടെയും വിയർപ്പിൻ്റെ ഫലമാണ് മാർച്ച് മൂന്നിന് തിയേറ്ററുകളിൽ എത്തുന്ന ‘1921 പുഴ മുതൽ പുഴ വരെ’. കാണുക വിജയിപ്പിക്കുക.
Post Your Comments