
കൊല്ലം: സംവിധായകൻ വിനയന്റെ ചിത്രത്തിൽ നിന്നും പിന്‍മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകന്‍. നേരത്തേ, നടന്‍ തിലകനും, വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതിനെ തുടർന്ന് സംഘടനയില്‍ നിന്നും നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. തുടർന്ന്, താരസഘടനയുടെയും ഫെഫ്കയുടെയും വിലക്കിനെ മറികടക്കാന്‍, വിനയന്‍ നിയമ പോരാട്ടം നടത്തി അത് വിജയിച്ചിരുന്നു. ഈ വിഷയങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ വെളിപ്പെടുത്തൽ.
‘ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായതും, അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം. വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരു നല്ല കഥാപാത്രമായിരുന്നു. അദ്ദേഹം അഡ്വാന്‍സും നല്‍കിയിരുന്നു. തുടര്‍ന്ന്, മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ടെന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക്, ഇല്ലെങ്കില്‍ നാളെ നിനക്കത് ദ്രോഹമാകും എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍നിന്ന് പിന്‍മാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല,’ ഷമ്മി തിലകൻ വ്യക്തമാക്കി.
‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല: അംഗത്വ ഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ജോയ് മാത്യു
‘അമ്മ’യെ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍, സംഘടനയിലെ പുഴുക്കുത്തുകളെ ചൂണ്ടാക്കാട്ടേണ്ടത് ഒരു അംഗം എന്ന നിലയില്‍ തന്റെ കടമയായിരുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു. അനീതി എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധമെന്നും സംഘടനക്കുള്ളില്‍ തന്നെയാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോയിട്ടില്ല. എന്റെ അച്ഛന് വേണ്ടിയും, പൊതുവേ നടക്കുന്ന അനീതിയ്ക്കുമെതിരേയാണ് ശബ്ദമുയര്‍ത്തിയത്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്,’ ഷമ്മി തിലകന്‍ കൂട്ടിച്ചേർത്തു.
Post Your Comments