പ്രണയിച്ചതു പോലെ തന്നെ ഒരു കാരണമുണ്ടാകും പ്രണയം വേണ്ടെന്ന് വെക്കാനും: രജിഷ വിജയൻ

ഗീതു അണ്‍ചെയിന്‍ഡ് എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ. ഫ്രീഡം ഫൈറ്റ് എന്ന പേരില്‍ ഒരുക്കിയ ആന്തോളജി സീരിസിലെ ആദ്യ ചിത്രമാണ് ഗീതു അണ്‍ചെയിന്‍ഡ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അടിസ്ഥാനപരമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ കഥ പറയുന്ന ചിത്രത്തിൽ ഗീതു എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ശേഷം പ്രണയബന്ധങ്ങളെ കുറിച്ചും തേപ്പുകാരി എന്ന വിശേഷങ്ങള്‍ ലഭിക്കുന്നതിനെ പറ്റിയുമൊക്കെ രജിഷ മനസ് തുറക്കുകയാണ് സൗത്ത്റാപ്പിന് നല്‍കിയ അഭിമുഖത്തിൽ.

രജിഷയുടെ വാക്കുകൾ :

തേപ്പ്’ എന്ന വാക്കിനെ മനോഹരമായി പൊളിച്ചടുക്കുക അത് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെ സംഭവിക്കണം എന്നതായിരുന്നു ആഗ്രഹവും. ആ വാക്ക് കാരണം ഉണ്ടായിരിക്കുന്ന ഡാമേജ് ചെറുതല്ല. പാട്ടുകളിലും സിനിമകളിലും വളരെ എളുപ്പത്തില്‍ നമ്മള്‍ ഉപയോഗിച്ച് പോരുന്ന ഒരു വാക്കാണ് ‘തേപ്പ്’ എന്നത്. പ്രത്യേകിച്ച് ‘തേപ്പുകാരി’. ആ വാക്ക് വലിയ ദോഷമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

നമ്മളെ തളച്ചിടുന്ന, കണ്‍ട്രോണിങ് ആയിട്ടുള്ള, അബ്യൂസീവ് ആയിട്ടുള്ള ഒരു ബന്ധമാണെങ്കില്‍ അത് മുന്നോട്ട് പോയാല്‍ ശരിയാകില്ല എന്ന് ബോധ്യമുണ്ടാകുമ്പോഴും തേപ്പുകാരി എന്ന വിളി കേള്‍ക്കാന്‍ വയ്യാത്തത് കൊണ്ട് അതില്‍ തന്നെ തുടരുന്ന ആളുകളുണ്ട്. നമ്മള്‍ അത്രയധികം ഇഷ്ടപ്പെട്ട ഒരാളെ വേണ്ടെന്ന് വെക്കുകയാണ്. പ്രണയിച്ചതു പോലെ തന്നെ ഒരു കാരണമുണ്ടാകും പ്രണയം വേണ്ടെന്ന് വെക്കാനും. ബന്ധങ്ങളില്‍ സത്യസന്ധത കാണിക്കാത്തവരുണ്ടാകും. പക്ഷെ എല്ലാവരും അങ്ങനെയാണെന്ന് പറയുന്നത് ശരിയല്ല.

മിക്കപ്പോഴും മറുപക്ഷത്ത് നില്‍ക്കുന്ന ആളുടെ കാരണം നമ്മളെ കാണിക്കുന്നില്ല. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടി ആണെങ്കില്‍ തീരെയുമില്ല. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നതു പോലെയാണത്. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരേ തെറ്റ് രണ്ട് തവണ ആവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം.’

Share
Leave a Comment