അന്നാണ് ഇരുവരും പഞ്ചപാവങ്ങള്‍ ആണെന്ന് എനിക്ക് മനസിലായത്: ഒടുവിൽ ഉണ്ണികൃഷ്ണന്റെയും മാള അരവിന്ദന്റേയും ഓർമ്മകളിൽ മുകേഷ്

ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും മനോഹരമായി കോമഡിയും ക്യാരക്ടർ റോളുകളും കൈകാര്യം ചെയ്തിരുന്ന താരങ്ങളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണനും മാള അരവിന്ദും. മണ്മറഞ്ഞു പോയെങ്കിലും മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ സ്വീകരണ മുറിയിൽ സ്വന്തമായി ഇടം നേടിയ ആ അഭിനയപ്രതിഭകളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ മുകേഷ് ‘മുകേഷ് സ്പീക്കിങ്’ എന്ന യുട്യൂബ് ചാനലിലൂടെ.

മുകേഷിന്റെ വാക്കുകൾ :

‘ഞങ്ങള്‍ എല്ലാവരും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിംഗിലായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എല്ലാം അത് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു. കാരണമായി പറഞ്ഞത് വീടിന്റെ പാലുകാച്ചല്‍ ഉണ്ടെന്നാണ്. ആര് വന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവസാനം ഞാന്‍ ആ അവസ്ഥ തമാശ രൂപേണ പറഞ്ഞു. ചേട്ടന് അത് സുഖിച്ചില്ല.

അന്ന് എന്നോട് ദേഷ്യപ്പെട്ടില്ലെങ്കിലും പിന്നാലെ വന്ന മാളച്ചേട്ടന്‍ കളിയാക്കിയപ്പോള്‍ ഉണ്ണിച്ചേട്ടന്‍ അവിടെ തീര്‍ത്തു. ഇരുവരും വലിയ തര്‍ക്കമായി. ശേഷം രണ്ട് മുറിയില്‍ പോയിരുന്നു പിറുപിറുക്കാനും ആശങ്കകള്‍ പങ്കുവെക്കാനും തുടങ്ങി. പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്. അവസാനം ഉച്ചസ്ഥായിയിലായിരുന്ന വഴക്ക് ഒരു ഫോണ്‍ കോളിലൂടെ ഉടന്‍ തന്നെ ഇരുവരും അവസാനിപ്പിച്ചു. അന്നാണ് ഇരുവരും പഞ്ചപാവങ്ങള്‍ കൂടിയാണെന്ന് എനിക്ക് മനസിലായത്’.

Share
Leave a Comment