ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട് എന്ന് പറഞ്ഞ് വിനായകനാണ് ആദ്യമായി സിനിമയിലേക്ക് വിളിച്ചുകൊണ്ട് പോയത് : ജിനു ജോസഫ്

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബി യിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് ജിനു ജോസഫ്. പിന്നീട് കേരള കഫെ, അമൽ നീരദിന്റെ തന്നെ ചിത്രമായ സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ, ഇയ്യോബിന്റെ പുസ്തകം, വൈറസ്, അഞ്ചാം പാതിര, ട്രാൻസ് തുടങ്ങി ഇരുപത്തിയഞ്ചോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ ജിനു ജോസഫ് അഭിനയിച്ചിട്ടുണ്ട് എങ്കിലും ഭീമന്റെ വഴി എന്ന ഒറ്റ സിനിമയിലൂടെ വളരെ ശ്രദ്ധ നേടിയ നടനാണ് ജിനു ജോസഫ്.

ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഭീമന്റെ വഴിയിലെ കൈലി മാത്രമുടുത്ത, വഴിയെ പോകുന്ന പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന, നാട്ടുകാരോട് വഴക്ക് പിടിക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. ഇപ്പോള്‍ നടന്‍ വിനായകനുമായുള്ള സുഹൃത്ബന്ധവും സിനിമയിലേക്ക് അത് തന്നെ എങ്ങനെ കൊണ്ടെത്തിച്ചു എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ജിനു ക്ലബ് എഫ്. എമ്മിനോട്.

ജിനുവിന്റെ വാക്കുകൾ :

‘വിനായകനെ ചെറുപ്പത്തിലെ അറിയാം. എറണാകുളത്തെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപത്തെ സ്റ്റേഡിയത്തില്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ബിഗ് ബിയില്‍ വിനായകന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം വിനായകനെ കണ്ടപ്പോള്‍ ഒന്നു കൂടണ്ടേ എന്ന് ചോദിച്ചു.

അന്ന ഷൂട്ട് ഉണ്ട്, പിന്നെ ഒരു ദിവസമാട്ടെ എന്ന് പറഞ്ഞു വിനായകന്‍ പോയി. അത് കഴിഞ്ഞ് ഒരു ദിവസം എന്നെ കണ്ടിട്ട് ‘ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട്’ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയതാണ്’.

Share
Leave a Comment