
റിസബാവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ പ്രേംകുമാർ. അസാമാന്യ പ്രതിഭാശാലിയായ റിസബാവ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. വണ്‍ സിനിമയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ട് സംസാരിച്ചതെന്ന് പ്രേംകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രേംകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.
പ്രേംകുമാറിന്റെ വാക്കുകൾ:
നാടകത്തെ പ്രണയിച്ച് സിനിമയിൽ നിറഞ്ഞാടിയ നടൻ. നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉൾപ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടൻ ശ്രീ റിസബാവ ചമയങ്ങൾ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല.
ജോൺ ഹോനായിലൂടെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുത്തൻ സൗന്ദര്യം പകർന്നു നൽകി മലയാളി മനസ്സുകളിൽ സുന്ദര വില്ലനായി എക്കാലത്തേക്കും തന്റെതായ ഇടംനേടിയെടുത്ത പ്രതിഭാധനനായ ആ കലാകാരനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് ‘സുന്ദരി കാക്ക’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. അതിനും കുറെ മുൻപ് തന്നെ ‘സ്വാതിതിരുനാൾ’ എന്ന നാടകത്തിൽ സ്വാതിതിരുന്നാളായി ശബ്ദംകൊണ്ടും ശരീരഭാഷകൊണ്ടും ആകാരഭംഗികൊണ്ടും അസാമാന്യ അഭിനയത്തിലൂടെ അരങ്ങിലെ വിസ്മയമായി മാറുന്നത് അത്ഭുതത്തോടെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഢമായതു. നാടകവുമായുള്ള ബന്ധമായിരിക്കണം ഞങ്ങൾ രണ്ടുപേരെയും വളരെ പെട്ടന്ന് വലിയ സൗഹൃദത്തിലേക്ക് നയിച്ചത്.
പിന്നീട് ‘അനിയൻ ബാവ ചേട്ടൻ ബാവ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ആഴം പിന്നെയും വർധിച്ചു.നിരന്തരം കാണുകയോ, ഫോണിൽ സംസാരിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല പക്ഷെ ആഴമാർന്ന ആ സൗഹൃദം ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മകളുടെ വിവാഹ സൽക്കാരം എറണാകുളത്തു നടന്നപ്പോൾ അവിടെയും ഞാൻ ഉണ്ടായിരുന്നു. അവസാനം കണ്ടത് ‘വൺ’ സിനിമയിൽ ഒന്നിച്ചഭിനയിക്കുമ്പോളാണ്. അന്ന് ഞങ്ങൾ ഒരുപാടുനേരം സംസാരിച്ചിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ അധ്യാപകനായിരുന്ന, ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനും, നടനുമൊക്കെയായ പി. ബാലചന്ദ്രൻ എന്ന ബാലേട്ടനും, ജഗദീഷേട്ടനുമൊക്കെ ഉണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നെങ്കിലും അന്ന് ഞങ്ങൾ അധികവും സംസാരിച്ചത് നാടകത്തെകുറിച്ചായിരുന്നു. വളരെ ഊർജസ്വലനായി ആവേശത്തോടെ റിസബാവ എന്ന നടൻ നാടകത്തെക്കുറിച്ചു വൈകാരികമായി സംസാരിച്ചത് ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
താരജാഡകളൊന്നുമില്ലാത്ത, സ്നേഹവും സൗഹൃദവുമുള്ള, എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള പച്ചയായ മനുഷ്യൻ. വലിയ കലാകാരൻ. നാടകത്തെ മനസ്സിൽ നിറച്ചുകൊണ്ടു. നാടകത്തെ തീവ്രമായി പ്രണയിച്ചുകൊണ്ടു സിനിമയിൽ നിറഞ്ഞാടിയ അസാമാന്യ പ്രതിഭാശാലിയായ നടൻ അരങ്ങൊഴിഞ്ഞുവെന്ന് ഇനിയും ഉൾക്കൊള്ളാനാവുന്നില്ല. ഒരുപാടുകാലം ഇവിടെ ഉണ്ടായിരുന്നിട്ടും, മിന്നുന്ന പ്രതിഭയുടെ സുവർണ്ണ തിളക്കം അഭിനയത്തിലൂടെ അടയാളപ്പെടുത്തിയിട്ടും, വേണ്ടവിധം പരിഗണിക്കുകയോ, ഉപയോഗിക്കുകയോ, അംഗീകരിക്കുകയോ ചെയ്യാതെ യാത്രാമൊഴിചൊല്ലി പിരിയുമ്പോൾ മാത്രം തീരാനഷ്ടം, നികത്താനാകാത്ത നഷ്ടം എന്നൊക്കെയുള്ള പതിവ് പരിദേവനങ്ങൾ കേട്ട് ആ മഹാപ്രതിഭയുടെ ആത്മാവ് പുഞ്ചിരിക്കുന്നുണ്ടാവും. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗം സൃഷ്ടിച്ച മുറിവിന്റെ നോവ് എന്റെ ഹൃദയത്തിലെന്നുമുണ്ടാകുമെന്നുമായിരുന്നു പ്രേംകുമാർ കുറിച്ചത്.
Post Your Comments