
കൊച്ചി: ബിഗ് ബോസ് ഒന്നാം സീസൺ വിജയി സാബുമോൻ ക്ലബ് ഹൗസിൽ ട്രാൻസ് സമൂഹത്തിനെതിരെ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ,’ ‘ട്രാന്സ്വുമണ് ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് സാബുമോന് ചര്‍ച്ച ആരംഭിച്ചത്. താനൊരു ട്രാന്‍സ്ഫോബിക് ആണെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും സാബുമോന് ചോദിക്കുന്നുണ്ട്.
ട്രാന്‍സ് വ്യക്തികളും ആക്ടിവിസ്റ്റുകളും ചര്‍ച്ചയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ചർച്ചയിൽ പങ്കെടുത്തവർ സാബുമോൻ നൽകിയിരിക്കുന്ന തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ താരം തയ്യാറായില്ല. വിവേചനപരമായ വാക്കുകള്‍ സാബുമോന് ഉപയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ തനിക്ക് ഒരു ഉളുപ്പുമില്ലെന്നായിരുന്നു സാബുമോൻ മറുപടി നൽകിയത്.
ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണോ എന്ന ചോദ്യം ചര്‍ച്ചയുടെ പലഘട്ടങ്ങളിലും സാബുമോന് ഉന്നയിച്ചു. സാബുമോനും ഗ്രൂപ്പിലുള്ളവര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറഞ്ഞു. വിഷയത്തിൽ സാബുമോനെതിരെ സുഹൃത്തും ആക്ടിവിസ്റ്റുമായ ദിയ സനയും രംഗത്തുവന്നു. സാബുവിൻ്റെ അത്തരം റിഗ്രസീവ് കാഴ്ച്ചപാടുകൾക്കെതിരെ പരസ്യ നിലപാടുകൾ സ്വീകരിക്കണമെന്നതിൽ തർക്കമില്ലെന്ന് ദിയ സന വ്യക്തമാക്കി.
Post Your Comments