
കൊച്ചി: 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിർവഹിച്ചു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. നിര്‍ഭാഗ്യവശാല്‍ കുറേ വിവാദങ്ങള്‍ ഉണ്ടായി. ചലച്ചിത്ര മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നടന്‍ സലീംകുമാര്‍ തന്നെ അവഗണിച്ചു എന്നു പറഞ്ഞ് രംഗത്തുവന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ക്ഷമാപണം നടത്തുന്നുവെന്നു പറഞ്ഞുകഴിഞ്ഞ്, പിന്നീട് അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
സലീംകുമാറിന്റെ ‘കറുത്ത ജൂതന്‍’ സിനിമയ്ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത് ഈ സര്‍ക്കാരാണ്. പറവൂരിലെ തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന വേളയില്‍ സലിംകുമാര്‍ മുഖ്യാതിഥി ആയിരുന്നു. അനാവശ്യമായ വിവാദം ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയില്ല, മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേരിട്ട് കൊടുത്തില്ലെന്നു പറഞ്ഞ് ചിലര്‍ വിവാദമുണ്ടാക്കി. പ്രായോഗിക ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മേശയില്‍ വെച്ച് അവാര്‍ഡ് കൊടുത്തത്. ഇതിനെ കലാകാരന്മാരോടുള്ള അവഗണനയെന്ന് പറയാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments