മദ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ തോന്നിയില്ല: ദശമൂലം ദാമു അരിഷ്ടപ്രേമി ആയതിന് പിന്നിലെ കഥ വെളിപ്പെടുത്തി ബെന്നി പി നായരമ്പലം

ദശമൂല അരിഷ്ടം കഴിച്ചിട്ടേ അടിക്കാന്‍ പോകൂ

‘ചട്ടമ്പിനാട്’ എന്ന മമ്മൂട്ടി സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സുരാജ് വെഞ്ഞാറമൂട് ചെയ്ത ദശമൂലം ദാമു. പേടി തൊണ്ടനും നിഷ്കളങ്കകനുമായ രസികന്‍ ഗുണ്ടാ കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ വിലസിയ ദശമൂലം ദാമു എന്ന കഥാപാത്രത്തെക്കുറിച്ച്  ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍  പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.

‘ദാമൂവിന്റെ കൂടെ ഒട്ടി നില്‍ക്കുന്ന ദശമൂലം എന്ന പേര് ആ കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് കിട്ടിയതാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ തോന്നിയില്ല. എപ്പോഴും മദ്യപിക്കുന്ന ആളായാല്‍ കോമഡിയ്ക്ക് കാലുറയ്ക്കില്ല. അങ്ങനെയാണ് ദാമുവിന്റെ വീക്നെസ് അറിഷ്ടമാക്കി മാറ്റിയത്. ദശമൂല അരിഷ്ടം കഴിച്ചിട്ടേ അടിക്കാന്‍ പോകൂ. അടി കഴിഞ്ഞാല്‍ ഉടന്‍ ധന്വന്തരം കുഴമ്പിട്ടു തടവണം. അങ്ങനെ ദാമു ആയുര്‍വേദ സ്നേഹിയായി. അതോടെയാണ് നാട്ടില്‍ ആയുര്‍വേദ കടയും വൈദ്യരുടെ കഥാപാത്രവും ഉണ്ടായത്. സോഷ്യല്‍ മീഡിയയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ദാമുവിനെ വളര്‍ത്തിയത് ഇന്നത്തെ ട്രോളന്‍മാരാണ്. അവരില്‍ കൂടിയാണ് സത്യത്തില്‍ ദാമു ജീവിച്ചിരിക്കുന്നത്. ഈയൊരു ലെവലിലേക്ക് പോകുമെന്ന് അന്ന് ഓര്‍ത്തില്ല’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദശമൂലം ദാമൂവിന്റെ കഥ പങ്കുവച്ചു  കൊണ്ട് ബെന്നി പി നായരമ്പലം പറയുന്നു.

Share
Leave a Comment