ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോര്‍ത്തും തരും, അങ്ങനെ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടിവന്നു, ഇനി ഇങ്ങനെ അഭിനയിക്കില്ല; സീമ ജി നായര്‍ പറയുന്നു

ദേഹത്ത് മൊത്തം ഒരു ആഭരണശാല. ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്.

സിനിമാ സീരിയല്‍ രംഗത്ത് സജീവമായ താരമാണ് സീമ ജി നായര്‍. തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തില്‍ തനിക്കില്ലെന്നു സീമ ജി നായര്‍ പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പങ്കുവച്ച താരം ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോര്‍ത്തും തരും അത് പറ്റില്ലെന്ന് തുറന്നു പറയേണ്ടി വന്നതിനെക്കുറിച്ചും പറഞ്ഞു

” കൈലിയും ബ്ലൗസുമിട്ടാല്‍ ഏറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവര്‍ക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളില്‍ തുടര്‍ച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാന്‍ഡ് അംബാസഡര്‍, പാവപ്പെട്ടവരുടെ റാണിമുഖര്‍ജി എന്നൊക്കെ എന്നെ പലരും വിളിക്കാന്‍ തുടങ്ങി. ഈ രീതിയില്‍ ആദ്യമൊക്കെ കുറെ പടങ്ങള്‍ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോര്‍ത്തും തരും. പിന്നെ പിന്നെ ഞാന്‍ തന്നെ പറയാന്‍ തുടങ്ങി, എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല, ഞാന്‍ വേണേല്‍ നൈറ്റിയോ കോട്ടണ്‍ സാരിയോ ഉടുക്കാം എന്ന്. ഇങ്ങനെ വേഷം മാറ്റാന്‍ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ്.

കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷന്‍. അവിടെ ഷൂട്ടിന് ചെന്നപ്പോള്‍ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തു തന്നു. ഞാനത് ഉടുത്തു. അതുകഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടില്‍ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാന്‍ ആ വീട്ടിലുള്ള സ്ത്രീകളെയൊക്കെ സൂക്ഷിച്ചു നോക്കി. നോക്കുമ്ബോള്‍ അവരുടെ കഴുത്തിലൊക്കെ വലിയ സ്വര്‍ണമാലകള്‍, കൈയില്‍ വള, കാതില്‍ കമ്മല്‍…ദേഹത്ത് മൊത്തം ഒരു ആഭരണശാല. ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവര്‍ എന്നാല്‍ കൈലി തന്നെ ഉടുക്കണമെന്നില്ലല്ലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കല്‍പങ്ങളല്ലേ. അതിനു ശേഷം ഇത്തരം കഥാപാത്രങ്ങള്‍ക്കു വേണ്ടി വിളിക്കുമ്ബോള്‍ ഞാന്‍ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാന്‍ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്. ആ നിലപാടു കൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.” സീമ ജി നായര്‍ പറയുന്നു.

Share
Leave a Comment