
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകര്‍ത്തിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ദിലീപിന്റെ അപേക്ഷയെ തുടര്‍ന്ന് ആ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതിയുടെ അനുമതി. ദിലീപിന്റെ അഭിഭാഷകനും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കാണും. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം ഇന്നലെ കോടതിക്കു കൈമാറി.
ഈ ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശം നൽകി. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന ഹർജി ദിലീപ് ഇന്നലെ സമർപ്പിച്ചു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ ദിവസങ്ങൾ നീക്കിവയ്ക്കാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ബുധനാഴ്ചയാണു സമയം അനുവദിച്ചതെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ പ്രത്യേക അഭ്യർഥന പരിഗണിച്ചാണു വ്യാഴാഴ്ച നിശ്ചയിച്ചത്.
Post Your Comments