
ജീവിച്ചിരിക്കുന്നവരില്‍ പലരും മരിച്ചതായി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. സലിം കുമാര്‍, ജാനകി, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണത്തിനു ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രിയ താരം രേഖ. തന്റെ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ. ‘എത്രയോ കലാകാരന്മാരെ വളർത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവർത്തകർ. ഉത്തരേന്ത്യയിൽ നിന്നോ തെലുങ്കിൽ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങൾ പിന്തുണച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു വന്ന നയൻതാരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങൾ! എന്നിട്ട് ഇതുപോലെ വ്യാജവാർത്തകൾ നൽകുന്നത് ശരിയാണോ?,’ രേഖ ചോദിച്ചു
ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകി ഒരു വ്യാജ വാർത്ത ‘മീശ മച്ചാൻ’ എന്നൊരു യുട്യൂബ് ചാനൽ നൽകിയിരുന്നു. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്ലോഡ് ചെയ്തത്. ആ വ്യാജവാർത്ത 10 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്. ഇതിനെതിരെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി… അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാർത്തകൾ! എനിക്കതിൽ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നിൽക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേർ ചോദിച്ചു, ഞാൻ മരിച്ചുപോയോ എന്ന്. ഞാൻ പറഞ്ഞു– ആ.. ഞാൻ മരിച്ചു പോയി. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,’ രേഖ പറഞ്ഞു.
”കലൈഞ്ജർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആർ. വിജയ മരിച്ചെന്ന് വാർത്തകൾ വന്നിട്ടുണ്ട്. മോഹൻ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും തിരിച്ച് ചോദിക്കാൻ വരാത്തതുകൊണ്ടാണ് ഇതെല്ലാം ആവർത്തിക്കപ്പെടുന്നത്. അതു വച്ച് അവർ പൈസയുണ്ടാക്കുന്നു. ഞാൻ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുന്നു. ഭർത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാൻ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാൻ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യുന്നു. നൂറു പടങ്ങളിൽ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?” രേഖ ചോദിച്ചു.
Post Your Comments